മസ്കത്ത്: മത്സ്യകൃഷി മേഖലയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് സുല്‍ത്താനേറ്റ്. 706 ദശലക്ഷം റിയാല്‍ ചെലവിട്ട് വന്‍കിട മത്സ്യകൃഷി പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയം. പ്രതിവര്‍ഷം 2.36 ലക്ഷം ടണ്‍ മത്സ്യം ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം.
നിലവില്‍ വിവിധ വിലായത്തുകളിലായി തിലോപ്പിയ കൃഷി നടത്തുന്ന 13 കേന്ദ്രങ്ങളുണ്ട്. ഇതുവഴി 2014ല്‍ അഞ്ചു ടണ്‍ മാത്രമായിരുന്ന തിലോപ്പിയ ഉല്‍പാദനം കഴിഞ്ഞ വര്‍ഷം 20 ടണ്ണിലത്തെി. ഈ വര്‍ഷം 30 ടണ്‍ ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ എട്ടു പുതിയ തിലോപ്പിയ വളര്‍ത്തുകേന്ദ്രങ്ങള്‍ക്ക് പ്രാഥമികാനുമതി നല്‍കിയതായും കാര്‍ഷിക ഫിഷറീസ് മന്ത്രാലയം അറിയിച്ചു.
613 ദശലക്ഷം റിയാല്‍ മൂല്യമുള്ള 2.36 ലക്ഷം ടണ്‍ മത്സ്യം ഇവിടെനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം, സ്വദേശികള്‍ക്ക് തൊഴിലവസരവും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള അക്വാകള്‍ചറല്‍ കമ്മിറ്റിയുടെ യോഗം മന്ത്രി ഡോ. ഫുവാദ് ബിന്‍ മുഹമ്മദ് അല്‍ സജ്വാനിയുടെ നേതൃത്വത്തില്‍ നടന്നു.
വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം ഒമാനിലെ മല്‍സ്യകൃഷി മേഖലയുടെ വികസനത്തിന് നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.