കുവൈത്ത് താരങ്ങൾ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത റൗണ്ട് നിർണായക മത്സരത്തിൽ കുവൈത്ത് വ്യഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും. വൈകീട്ട് അഞ്ചിന് കുവൈത്ത് ജാബിർ അൽ അഹമദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണ കൊറിയ, ജോർഡൻ, ഇറാഖ്, ഒമാൻ, ഫലസ്തീൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ കുവൈത്ത് നിലവിൽ അഞ്ചാം സ്ഥാനത്താണ്.
ഗ്രൂപ്പിൽ മുന്നേറണമെങ്കിൽ ദക്ഷിണ കൊറിയക്കെതിരെ മികച്ച പ്രകടനം അനിവാര്യമാണ്. ശക്തരായ ദക്ഷിണ കൊറിയയെ നേരിടാൻ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
ദക്ഷിണ കൊറിയക്കെതിരെ തോൽക്കാതിരുന്നാൽ കുവൈത്തിന് വലിയ നേട്ടമാകും. നാലു കളികളിൽ മൂന്നു വിജയവും ഒരു സമനിലയുമായി നിലവിൽ ഗ്രൂപ് ബിയിൽ പത്ത് പോയന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. ഏഴ് പോയന്റ് വീതമുള്ള ജോർഡനും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമാൻ നാലാമതും കുവൈത്ത് അഞ്ചാമതുമാണ്. രണ്ട് പോയന്റുമായി ഫലസ്തീൻ ആറാമതാണ്.
വ്യാഴാഴ്ച ഗ്രൂപ്പിലെ മറ്റു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നതോടെ ലോകകപ്പ് യോഗ്യത റൗണ്ട് മൂന്നാം ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിക്കും. തുടർന്ന് ഗ്രൂപ്പിലെ ടീമുകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഈ മാസം 19ന് ജോർഡനാണ് കുവൈത്തിന്റെ അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.