കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമായി നടപ്പാക്കണമെന്ന് പാർലമെൻറിലെ സ്വദേശിവത്കരണ സമിതി അംഗം മുഹമ്മദ് അൽ ദലാൽ എം.പി. തൊഴിൽ വിപണിയിലെ ക്രമീകരണവുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
സർക്കാർ-സ്വകാര്യ മേഖലകളിൽനിന്ന് വിദേശികളുടെ എണ്ണം കുറച്ച് പകരം സ്വദേശികൾക്ക് അവസരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകളും തീരുമാനങ്ങളും ഇതിനകം സർക്കാർ ഭാഗത്തുനിന്നുണ്ടായെങ്കിലും ഇനിയും കൃത്യമായി നടപ്പാക്കപ്പെട്ടിട്ടില്ല. ഇത് വീണ്ടും ചില രാജ്യക്കാരുടെ എണ്ണം ക്രമാതീതമായി കൂടാൻ ഇടയാക്കിയിട്ടുണ്ട്. തൊഴിൽ നിപുണരല്ലാത്ത ഈജിപ്ഷ്യൻ, ഫിലിപ്പീൻസ് വംശജരുടെ എണ്ണം അടുത്തിടെയായി രാജ്യത്ത് കൂടിയിട്ടുണ്ട്. അയോഗ്യരായ ഇത്തരം ആളുകളുടെ ആവശ്യം രാജ്യത്തിനിപ്പോഴില്ല. രാജ്യം അഭിമുഖീകരിക്കുന്ന ഗതാഗത-സുരക്ഷാ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണം ക്രമരഹിതമായ വിദേശികളുടെ സാന്നിധ്യമാണ്. രാജ്യനിവാസികൾക്ക് സർക്കാർ സേവനങ്ങൾ യഥാസമയം ലഭിക്കുന്നതിനും അനിയന്ത്രിതമായ വിദേശി സാന്നിധ്യം തടസ്സമാകുന്നുണ്ട്.
സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് നാട്ടുകാർക്ക് വിദേശികളോട് മത്സരിക്കേണ്ട സാഹചര്യം ഉണ്ടായി എന്നതാണ് ഇതിെൻറ മറ്റൊരു വശം. ഉത്തരവുകൾ ഇറക്കുന്നതിൽ മാത്രം പരിമിതപ്പെടുത്താതെ അത് നടപ്പാക്കുന്നതിനുള്ള ആർജവമാണ് സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നത്. ഏതു മേഖലയിലെ തൊഴിലവസരമായാലും മുൻഗണന സ്വദേശികൾക്ക് തന്നെയാവണം. കാരണം, വിദേശ തൊഴിലാളികളുടെ എണ്ണം കൂടുകയെന്നത് ഒരു രാഷ്ട്രം എന്ന നിലക്ക് രാജ്യത്തിന് അപകടമാണെന്നും മുഹമ്മദ് അൽ ദലാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.