കുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ചെ അഹമ്മദി റിഫൈനറിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ അദാൻ ആശുപത്രിയിലേക്ക് മാറ്റിയതായും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെയും കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെയും വക്താവ് ഘാനം അൽ ഉതൈബി അറിയിച്ചു.
റിഫൈനറിയിലെ പ്രവർത്തനങ്ങളെയും ഉൽപ്പാദനത്തെയും ഇത് ബാധിച്ചിട്ടില്ലെന്നും വേഗത്തിലുള്ള പ്രതികരണ പദ്ധതി സജീവമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഹ്മദി റിഫൈനറി പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അൽ ഉതൈബി പറഞ്ഞു.
കുവൈത്തിനെ ലക്ഷ്യമിട്ട് ഇന്നും ആക്രമണം നടന്നു. തിങ്കളാഴ്ച പുലർച്ചെ കുവൈത്ത് വ്യോമ പ്രതിരോധ ഉദ്യോഗസ്ഥർ നിരവധി ആക്രമണങ്ങളെ നിർവീര്യമാക്കി. സമുദ്രമാർഗ്ഗം ഹവല്ലി ഗവർണറേറ്റിലെ റുമൈതിയ, സൽവ മേഖലകളിൽ എത്തിയ ഡ്രോണുകളിൽ ഭൂരിഭാഗവും കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആക്രമണങ്ങളിൽ ആർക്കും പരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മൻസൂരി അറിയിച്ചു.
രാജ്യത്തെ സ്ഥിതി സുസ്ഥിരമായി തുടരുന്നു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികാരികൾ 24 മണിക്കൂറും നിരീക്ഷിച്ചു പ്രതിരോധ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ചില റെസിഡൻഷ്യൽ ഏരിയകളിൽ കേൾക്കുന്ന സ്ഫോടനങ്ങളുടെ ശബ്ദങ്ങൾ ആക്രമണങ്ങളെ ചെറുക്കുന്നതിന്റെതാണ്. വ്യോമ പ്രതിരോധ യൂണിറ്റുകൾ നിരന്തരമായ ജാഗ്രത പാലിക്കുന്നുണ്ട്. രാജ്യത്തെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സാധ്യമായ ഭീഷണികൾ നിർവീര്യമാക്കുന്നുണ്ട്.
പരിഭ്രാന്തി സൃഷ്ടിക്കുന്നതും കിംവദന്തികളോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ പ്രചരിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും അക്കൗണ്ടുകളും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കുറ്റകൃത്യ വകുപ്പ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പുന:പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.