പിണറായി വിജയൻ
കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കുവൈത്തിലെത്തും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഐ.എ.എസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും.
പ്രവാസികൾക്കായി സര്ക്കാര് ഒരുക്കിയ പദ്ധതികൾ വിശദീകരിക്കുക, മലയാളികളെ നേരിൽ കാണുക എന്നിവയാണ് സന്ദർശന ലക്ഷ്യം.വ്യാഴാഴ്ച രാവിലെ 6.30ന് കുവൈത്തിലെത്തുന്ന മുഖ്യമന്ത്രി അന്നേദിവസം കുവൈത്തിലെ പ്രമുഖരുമായും സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് മൻസൂരിയ അൽ അറബി സ്പോട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും.
‘കുവൈത്ത് പൗരാവലിയുടെ സ്വീകരണം’ എന്ന പേരിൽ ഒരുക്കുന്ന പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ എംബസി പ്രതിനിധികൾ, വ്യവസായി എം.എ. യൂസുഫലി, കുവൈത്തിലെ സാമൂഹിക സാംസ്കാരിക, കാരുണ്യ മേഖലകളിൽ നിന്നുള്ളവർ എന്നിവർ പങ്കെടുക്കും. ലോക കേരള സഭയും മലയാളം മിഷനും ചേർന്നാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശന ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തുന്നത്.
കുവൈത്തിൽ നിന്ന് യു.എ.യിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രി ശനി, ഞായർ ദിവസങ്ങളിൽ യു.എ.ഇയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. സൗദി സന്ദർശനവും പര്യടനത്തിൽ ഉണ്ടായിരുന്നുവെങ്കിലും കേന്ദ്രം അനുമതി നൽകാത്തതിനാൽ ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ ഒന്നിലേറെ തവണ കുവൈത്ത് സന്ദർശിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിപദം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് പിണറായി വിജയൻ കുവൈത്തിൽ എത്തുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് പൂർത്തിയാക്കിവരികയാണ്. സ്വീകരണത്തോടനുബന്ധിച്ച് മൻസൂരിയ അൽ അറബി സ്പോട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഗാനസന്ധ്യയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.