കുവൈത്ത് സിറ്റി: വിദേശികളെ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നതിൽനിന്ന് തടയുന്ന തീരുമാനം വൈകാതെ ഉണ്ടാവുമെന്ന് ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ശുവൈഇ പറഞ്ഞു. ചില വിദേശികൾ 60 മുതൽ 70 വരെ വാഹനങ്ങൾ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അഞ്ചു വാഹനങ്ങൾ ഗാർഹികത്തൊഴിലാളികളുടെ പേരിലും ഉണ്ട്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൗ സാഹചര്യത്തിൽ ഇതുസംബന്ധിച്ച ഭരണപരമായ ഉത്തരവ് വൈകാതെ ഉണ്ടാവും. അറബ് വംശജരടക്കം കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ നൽകിയത് ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതിയാണ്. രൂക്ഷ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിെൻറ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. രാജ്യത്തെ റോഡുകൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ വാഹനങ്ങൾ ഇപ്പോൾതന്നെ നിരത്തിലുണ്ട്.
20 ലക്ഷത്തിനടുത്ത് വാഹനങ്ങൾ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 15,52,722 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. 2,45,626 പിക്കപ്പ് വാഹനങ്ങളും 28,722 ബസുകളും നിരത്തിൽ ഓടുന്നുണ്ട്. രാജ്യത്തെ ആകെ ടാക്സികളുടെ എണ്ണം 17,458 ആണ്. ഓരോ 366 സിവിലിയൻ വാഹനത്തിനും ഒരു പൊലീസ് കാർ എന്ന തോതിൽ ട്രാഫിക് വിഭാഗം സേവനത്തിനും ഗതാഗത നിയന്ത്രണത്തിനും ആയി പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂൾ സമയങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. 5,258 വാഹനങ്ങളാണ് പൊലീസ് നിരീക്ഷണത്തിനും ഗതാഗത നിയന്ത്രണത്തിനും ഉപയോഗിക്കുന്നത്.
അതേസമയം, 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകൾക്കുള്ളൂ. ഓരോ വർഷവും വർധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ രാജ്യത്തെ നിരത്തുകൾക്കു കഴിയുന്നില്ല. പ്രതിവർഷം 4.8 വർധനയാണ് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. ഓരോ വർഷവും ഇഷ്യു ചെയ്യപ്പെടുന്ന ലൈസൻസുകളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.