കുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തും. പത്തരയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തുക. മരണപ്പെട്ടവരിൽ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യൻ എയർഫോഴ്‌സ് വിമാനം പുലർച്ചെ ഒരു മണിയോടെ കുവൈത്തിൽ നിന്നു പുറപ്പെട്ടു.
മരിച്ചവരിൽ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിക്കുക. ഇതിൽ കേരളത്തിലെ 23 പേരുടെയും തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും മൃതദേഹങ്ങളാണ് ഉള്ളത്.
മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനായി വിവിധ ജില്ലകളിൽ നിന്നെത്തിയ ആംബുലൻസുകളും പൈലറ്റ് വാഹനങ്ങളും (ഫോട്ടോ: രതീഷ് ഭാസ്കർ)
രാവിലെ കൊച്ചിയിലെത്തുന്ന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും വിമാനത്തിലുണ്ട്.
അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. 23 ആണ് മരിച്ച മലയാളികളുടെ എണ്ണം. തമിഴ്‌നാട് 7 , ആന്ധ്രാപ്രദേശ് 3, യുപി 3 , ഒഡീഷ 2, ബീഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളുമാണ് വിമാനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.