കുവൈത്ത് സിറ്റി: കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ എന്നിവ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. മൂന്ന് രാഷ്ട്രങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും അവയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണെന്ന് ഇറാൻ നടപടിയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മൂന്നു രാജ്യങ്ങളെയും ഐക്യദാർഢ്യം അറിയിച്ച യു.എ.ഇ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ ഇവ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ചു.
കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഈ മൂന്ന് രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലു നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണ് ആക്രമണങ്ങളെന്നും വിശേഷിപ്പിച്ചു.
ഇത്തരം അന്യായമായ ആക്രമണങ്ങളിൽ നിന്ന് മേഖലയെ ഒഴിവാക്കേണ്ടതിന്റെയും പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും പുന:സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെയും ആവശ്യകത ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടികാട്ടി.
കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ പൂർണ ഐക്യദാർഢ്യം മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിന് ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രഖ്യാപിച്ചു.
മൂന്ന് സഹോദര രാജ്യങ്ങളുടെയും സുരക്ഷക്കും, പ്രദേശിക സമഗ്രതക്കും, വ്യോമാതിർത്തിക്കും ഭീഷണിയാണ് ആക്രമണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങൾ തുടരുന്നത് പ്രാദേശിക, അന്തർദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നുവെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനും സുരക്ഷയും സ്ഥിരതയും പുന:സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കുവൈത്ത്, ബഹ്‌റൈൻ, ജോർഡൻ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം അറിയിച്ചു. മൂന്ന് രാജ്യങ്ങളുടെയും പരമാധികാരം, സുരക്ഷ, സ്ഥിരത, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.