കുവൈത്ത് സിറ്റി: 60 വയസ്സിന് മേൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശകളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ 500 ദീനാർ വാർഷിക ഫീസും സ്വകാര്യ ആരോഗ്യ ഇൻഷുറൻസും നിബന്ധന വെച്ചു. വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
മാൻപവർ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ആയി നിയമിതയായ ഇമാൻ ഹസൻ ഇബ്രാഹിം അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള യോഗമാണ് തീരുമാനമെടുത്തത്. നേരത്തെ മാൻപവർ അതോറിറ്റി ബിരുദമില്ലാത്ത വിദേശികളുടെ വിസ പുതുക്കലിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചത് നിയമവിരുദ്ധമെന്ന് ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു. തൊഴിൽ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കൽ മാൻപവർ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫത്വ നിയമ നിർമാണ സമിതി തീരുമാനത്തെ നിരാകരിച്ചത്.
പ്രായപരിധി നിയന്ത്രണം വന്നശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധിപേർക്ക് തിരിച്ചുപോകേണ്ടി വന്നിരുന്നു. വിവാദമായതിനെ തുടർന്ന് 2000 ദീനാർ അധിക ഫീസ് നൽകി തൊഴിൽ പെർമിറ്റ് പുതുക്കാൻ അനുമതി നൽകിയെങ്കിലും ചുരുക്കം ചിലർ മാത്രമാണ് ഇത് പ്രയോജനപ്പെടുത്തിയത്. നേരത്തെ തീരുമാനം വന്നശേഷം വിസ പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടി വന്നവർക്ക് പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ എന്നും ഉറ്റുനോക്കുന്നു. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികംപേരും തൊഴിലെടുക്കുന്നത്.
കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 500 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡം ആയപ്പോൾ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് മടങ്ങേണ്ടി വന്നു.
45,000ത്തിന് മുകളിൽ ആളുകൾ പ്രായപരിധി നിയന്ത്രണത്തെത്തുടർന്ന് വിസ പുതുക്കാനാകാതെ മടങ്ങിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.