കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ പ്രവർത്തനശേഷിയിലാകുന്നത് വിപണിക്ക് ഉണർവേകും. വിദേശികൾ നാട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ടാണ് പല ഉൽപന്നങ്ങളുടെയും കച്ചവടം നടക്കാറുള്ളത്. വാച്ചുകൾ, മൊബൈൽ ഫോണുകൾ, കളിപ്പാട്ടങ്ങൾ, മിഠായികൾ, നട്സ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ബാഗുകൾ തുടങ്ങിയ പ്രവാസികൾ നാട്ടിൽ കൊണ്ടുപോകുന്ന സാധനങ്ങളുടെയെല്ലാം കച്ചവടം വർധിക്കും. കഴിഞ്ഞമാസങ്ങളിൽ ചെറിയ തോതിൽ വിമാനത്താവളം പ്രവർത്തിച്ചുതുടങ്ങിയപ്പോൾ തന്നെ മാറ്റം പ്രകടമായിരുന്നു.
രണ്ടും മൂന്നും വർഷമായി നാട്ടിൽ പോകാത്തവരുണ്ട്. യാത്രാനിയന്ത്രണങ്ങൾ സംബന്ധിച്ച അനിശ്ചിതത്വവും ഉയർന്ന വിമാന ടിക്കറ്റ് നിരക്കുമാണ് ആളുകളെ തടഞ്ഞുനിർത്തിയിരുന്നത്. വിമാനത്താവളം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ സർവിസുകൾ വർധിക്കുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യും. ട്രാവൽ മേഖലക്കും പുതിയ സാഹചര്യം കരുത്തുപകരും.
ഞായറാഴ്ച മുതലാണ് വിമാനത്താവളത്തിെൻറ പ്രവർത്തനം പൂർണ ശേഷിയിലാകുന്നത്. ഇതുവരെ പ്രതിദിനം 10,000 ഇൻകമിങ് യാത്രക്കാർ എന്ന പരിധിയുണ്ടായിരുന്നു.
കഴിഞ്ഞവർഷത്തെ കർഫ്യൂവിലും ലോക്ഡൗണിലും തകർന്ന ബിസിനസ് പതിയെ പച്ചപിടിച്ചുവരുകയാണ്. കോവിഡ് പ്രതിസന്ധി അവസാനിച്ച് എല്ലാം സാധാരണ നിലയിലാകും എന്ന പ്രതീക്ഷയിൽ ആണ് പലരും സ്ഥാപനം പൂട്ടാതെ പിടിച്ചുനിന്നത്. നിരവധി സ്ഥാപനങ്ങൾക്ക് ഇതിനകം താഴ് വീണു. ഇനിയൊരു തരംഗം താങ്ങാനുള്ള ശേഷി വ്യാപാര മേഖലക്ക് ഇല്ല. ചെറുകിട വ്യാപാര മേഖലയെയാണ് കോവിഡ് പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകൾ തൊഴിലെടുക്കുന്ന മേഖല കൂടിയാണ് ചെറുകിട വ്യാപാരം.
കുവൈത്തികൾ വാങ്ങുന്ന തരം ഉൽപന്നങ്ങളുടെ വിപണിക്ക് വലിയ ക്ഷതം സംഭവിച്ചിരുന്നില്ല. കോവിഡ് കാലത്തും സർക്കാർ മേഖലയിലെ സ്വദേശികൾക്ക് കൃത്യമായി ശമ്പളം ലഭിച്ചു. പതിവുള്ള വിദേശ യാത്ര ഇല്ലാത്തതിനാൽ കുവൈത്തികളുടെ പക്കൽ മിച്ചം വന്ന പണത്തിൽ ഒരു പങ്ക് വിപണിയിൽ ഇറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.