കുവൈത്ത് സിറ്റി: വടക്കൻ കുവൈത്തിലെ സർക്കാർ കേന്ദ്രം, ബൂബിയാൻ ദ്വീപിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സാധാരണക്കാരുടെ വാഹനങ്ങൾ എന്നിവയുൾപ്പെടെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇറാൻ നടപടി കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും, രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.
അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭാ ചാർട്ടർ, അയൽരാജ്യങ്ങളുമായുള്ള സൗഹൃദപരമായ സഹവർത്തിത്വ തത്വങ്ങൾ, യു.എൻ രക്ഷാസമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണ് ഇതെന്നും മന്ത്രാലയം വിശേഷിപ്പിച്ചു. തുടർച്ചയായുള്ള ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയും സ്ഥിരതയും ദുർബലപ്പെടുത്തുകയും സംഘർഷം വർധിപ്പിക്കുകയും ചെയ്യും. ശത്രുതാപരമായ സമീപനം തുടരാനുള്ള ഇറാന്റെ നീക്കത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം സൂചിപ്പിച്ചു.
തങ്ങളുടെ പരമാധികാരവും സുരക്ഷ, വിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം കുവൈത്തിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.