കുവൈത്ത് ജലീബിലെ സുരക്ഷാ പരിശോധന: 1,253 അറസ്റ്റ്

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ. പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 1,253 പേരെ അറസ്റ്റ് ചെയ്തതതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമായിരുന്നു കർശന പരിശോധനകൾ.

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന കർശന പരിശോധനയിൽ കുവൈത്ത് മുനിസിപ്പാലിറ്റി 777 നിയമലംഘന റിപ്പോർട്ടുകൾ പുറപ്പെടുവിച്ചു. ഉപേക്ഷിക്കപ്പെട്ട 27 വാഹനങ്ങൾ നീക്കം ചെയ്തു. മറ്റ് വാഹനങ്ങളിൽ 64 മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിച്ചു. പൊതുമരാമത്ത് മന്ത്രാലയം 1,432 തകർന്ന വീടുകൾ കണ്ടെത്തി. 20 അനധികൃത മലിനജല കണക്ഷനുകൾ അടച്ചു. പ്രദേശത്തെ തെരുവുകളിൽ മലിനജലം നിറഞ്ഞൊഴുകിയ 60 കേസുകൾ പരിഹരിച്ചു.

 

1,200 അനധികൃത വസതികൾക്ക് വൈദ്യുതി വിച്ഛേദിച്ചതിന്റെ ഫലമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം ഫർവാനിയ ഗവർണറേറ്റിലെ വൈദ്യുത ലോഡ് 60 ശതമാനം കുറച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം 256 നിയമലംഘന റിപ്പോർട്ടുകളും 10 അടച്ചുപൂട്ടൽ ഉത്തരവുകളും പുറപ്പെടുവിച്ചു. ആരോഗ്യ മന്ത്രാലയം ഷെൽട്ടർ സെന്ററിൽ 784 കേസുകൾ കൈകാര്യം ചെയ്തു.

61 കേസുകൾ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്‌സ് 188 അടച്ചുപൂട്ടൽ ഉത്തരവുകൾ നടപ്പിലാക്കി. അവിവാഹിതരായി ജനിച്ച 36 കുട്ടികളെയും അവരുടെ അമ്മമാരെയും പ്രത്യേക അധികാരികൾക്ക് റഫർ ചെയ്തതു. പരിസ്ഥിതി പബ്ലിക് അതോറിറ്റി 90 നിയമലംഘന റിപ്പോർട്ടു ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ നാശത്തിന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ 315 നിയമലംഘന റിപ്പോർട്ടുകളും ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതിന് ഒമ്പതു റിപ്പോർട്ടുകളും പുറപ്പെടുവിച്ചു. 12 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശിച്ചു.

 

കടകളിലും നിക്ഷേപ സ്ഥാപനങ്ങളിലും പബ്ലിക് അതോറിറ്റി ഫോർ മാൻപവർ നടത്തിയ പരിശോധനയിൽ 1,471 നിയമലംഘനങ്ങളിൽ നടപടി സ്വീകരിച്ചു. റെസിഡൻസി പെർമിറ്റുമായി ബന്ധപ്പെട്ട 129 കൈക്കൂലി കേസുകൾ കണ്ടെത്തി. പ്രവാസി തൊഴിലാളികളുടെ ഷെൽട്ടറിൽ നിന്നുള്ള 110 പേരെ നാടുകടത്തൽ വകുപ്പിലേക്ക് മാറ്റി. അനധികൃത വസതികൾ ഒഴിപ്പിക്കുന്നതിലും പിടികിട്ടാനുള്ള നിരവധി വ്യക്തികളെയും താമസ, തൊഴിൽ നിയമ ലംഘകരെയും അറസ്റ്റ് ചെയ്യുന്നതിലും പരിശോധന വഴി കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ പരിശോധന എല്ലാമേഖലകളിലും തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.