കുവൈത്ത് സിറ്റി: രാജ്യത്ത് താപനില കുറയുന്നു. ശനിയാഴ്ച രാത്രി മുതൽ സജീവമായ കാറ്റും തണുപ്പും അടുത്ത ഏതാനും ദിവസങ്ങളിലും തുടരുമെന്ന് കാലവാസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തണുപ്പും വരണ്ടതുമായ വായുപിണ്ഡം രാജ്യത്തെ ബാധിച്ചതായും ബുധനാഴ്ച വരെ മരുഭൂമികളിലും കാർഷികമേഖലകളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ഉയർന്ന മർദസംവിധാനത്തിന്റെ വ്യാപനം മൂലം തണുത്തതും വരണ്ടതുമായ വായുപിണ്ഡവും സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റും രാജ്യത്തെ ബാധിക്കുമെന്ന് കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായും ധരാർ അൽ അലി വിശദീകരിച്ചു. വരും ദിവസങ്ങളിലും കാറ്റിന്റെ വേഗത ക്രമേണ കുറയും. മരുഭൂമി പ്രദേശങ്ങളിൽ താപനില മൂന്നു ഡിഗ്രി സെൽഷ്യസിൽ വരെ താഴാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ദിവസങ്ങൾ പരമാവധി താപനില 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു.
കുറഞ്ഞ താപനില ഒന്നു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയാകും.
പകലും രാത്രിയും തണുത്ത കാലാവസ്ഥ തുടരും. രാത്രിയിൽ തണുപ്പ് തീവ്രമാകും.
അതേസമയം, ഞായറാഴ്ച രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥ ആയിരുന്നെങ്കിലും തണുപ്പ് കൂടുതലായിരുന്നു.
ഇടവിട്ട സമയങ്ങളിലെ കാറ്റ് പലയിടത്തും പൊടിപടലങ്ങൾ സൃഷ്ടിക്കാൻ കാരണമായി. വൈകീട്ടോടെ തണുപ്പിന്റെ തീവ്രത വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.