ജി.സി.സി-യു.എസ് മന്ത്രിതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

ജി.സി.സി-യു.എസ് മന്ത്രിതല യോഗം; മേഖലയിൽ സുരക്ഷാ ഉറപ്പുമായി അമേരിക്ക

 

ജി.സി.സി-യു.എസ് മന്ത്രിതല യോഗത്തിൽ വിദേശകാര്യമാർ

കുവൈത്ത് സിറ്റി: ബഹ്‌റൈനിൽ നടന്ന ജി.സി.സി-യു.എസ് മന്ത്രിതല യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നയിച്ചു. ജി.സി.സിയും യു.എസും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെയും ചരിത്രപരമായ ബന്ധത്തിന്റെയും ശക്തി ജി.സി.സി വിദേശകാര്യ മന്ത്രിമാരും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ജി.സി.സി-യു.എസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശാലവും സമഗ്രവുമായ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനുമുള്ള വഴികൾ യോഗം ചർച്ച ചെയ്തു. അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെത്തുടർന്ന് സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ, മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു.

ഇറാനുമായി ധാരണയിൽ എത്തുമ്പോൾ ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷയും താൽപ്പര്യങ്ങളും പൂർണമായും സംരക്ഷിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉറപ്പുനൽകി. അന്താരാഷ്ട്ര ജലപാതകൾ ഒരു രാജ്യത്തിന്റേതുമല്ലെന്നും അവയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ടോളോ ഫീസോ ചുമത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും റൂബിയോ വ്യക്തമാക്കി. ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുമെന്നും യോഗം ആവർത്തിച്ചു. ഒമാൻ പ്രഖ്യാപിച്ച താൽക്കാലിക സമുദ്ര ഇടനാഴിയെയും മന്ത്രിമാർ സ്വാഗതം ചെയ്തു. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്ത ജി.സി.സി വിദേശകാര്യ മന്ത്രിമാർ, ഇറാൻ തങ്ങളുടെ ബാധ്യതകൾ പൂർണമായും നിറവേറ്റണമെന്നും, മിസൈൽ-ഡ്രോൺ ആക്രമണങ്ങളും സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്നും യോഗം ഓർമ്മിപ്പിച്ചു.

Tags:    
News Summary - GCC-US Ministerial Meeting: US Assures Security in the Region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.