കുവൈത്ത് സിറ്റി: രാജ്യത്ത് സജീവമായി കാറ്റ്. വെള്ളിയാഴ്ച രൂപപ്പെട്ട കാറ്റ് ശനിയാഴ്ചയും ഇടവേളകളിൽ ശക്തിയോടെ ആഞ്ഞുവീശി. കാറ്റിനൊപ്പം പൊടിപടലങ്ങളും ഉയർന്നത് അന്തരീക്ഷത്തെ ബാധിച്ചു.
കാറ്റ് തിങ്കളാഴ്ചയോടെ കുറയുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി വ്യക്തമാക്കി. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനത്തോടൊപ്പം ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡവും മിതമായതോ സജീവമോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ ഭൂപടങ്ങളും സംഖ്യാ മാതൃകകളും സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വീശാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ഞായറാഴ്ചയും തുടരും. മണിക്കൂറിൽ 15 മുതൽ 55വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാം.
കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 1000 മീറ്ററിൽ താഴെയായി കുറക്കുകയും ചെയ്യും. ഉയർന്ന കടൽ തിരമാലകൾക്കും കാരണമാകും. ഞായറാഴ്ച പകൽ സമയത്ത് ചൂടും പൊടിപടലവും നിറഞ്ഞതും രാത്രി ചൂട് ഏറിയതുമായിരിക്കും.
പരമാവധി താപനില 44-46 ന് ഇടയിലും കുറഞ്ഞ താപനില 30-33 ന് ഇടയിലുമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗം ക്രമേണ കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.