ജലീബ് അൽ ഷുയൂഖിൽ പരിശോധനടത്തുന്ന ഉദ്യോഗസഥർ
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ ശക്തമായ പരിശോധ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു വിപുലമായ സുരക്ഷാ പരിശോധന. കുവൈത്ത് സൈന്യം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്‌സ്, വിവിധ മന്ത്രാലയങ്ങൾ എന്നിവ പരിശോധനയുടെ ഭാഗമായി. അനധികൃത താമസ കേന്ദ്രങ്ങൾ, കെട്ടിട നിയമലംഘനങ്ങൾ, ലൈസൻസില്ലാത്ത വ്യാപാര സ്ഥാപനങ്ങൾ, താമസ നിയമലംഘകർ, ആളുകളെ കുത്തിനിറച്ചു പാർപ്പിക്കുന്നത്, പിടികിട്ടാനുള്ള വ്യക്തികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
പരിശോധന എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. നിയമലംഘനങ്ങൾക്കും പൊതുസ്വത്ത് കൈയേറ്റങ്ങൾക്കും യാതൊരു ഇളവും നൽകില്ല.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി, ജീർണ്ണിച്ചതോ സുരക്ഷിതമല്ലാത്തതോ ആയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഉൾപ്പെടെയുള്ള എല്ലാ നിയമനടപടികളും സ്വീകരിക്കും. പരിശോധനയിൽ ഗുരുതരമായ പാരിസ്ഥിതിക-പൊതുജനാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘക കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനും ആവശ്യമായിടത്ത് വൈദ്യുതി, ജല സേവനങ്ങൾ വിച്ഛേദിക്കുന്നതിനും നടപടികൾ ആരംഭിച്ചു. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. മലയാളികള്‍ അടക്കം പതിനായിരക്കണക്കിന് പ്രവാസികൾ താമസിക്കുന്ന ഇടമാണ് അബ്ബാസിയ.
ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അബ്ദുൽ വഹാബ് അൽ വുഹൈബ് പരിശോധനക്ക് മേൽനോട്ടം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.