കുവൈത്ത് സിറ്റി: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) രണ്ടാമത് അന്തർദേശീയ സമ്മേളനം 22, 23 തീയതികളിൽ കുവൈത്തിൽ നടക്കും. വിവിധ രാജ്യങ്ങളിലെ സിജി ചാപ്റ്ററുകളിൽനിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നുമായി 40 പ്രതിനിധികൾ എത്തും. ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിലാണ് രണ്ടുദിവസത്തെ പരിപാടി. ആദ്യ അന്തർദേശീയ സമ്മേളനം കഴിഞ്ഞ വർഷം സൗദിയിൽ നടന്നു. 22ന് വൈകീട്ട് ആറിന് പ്രതിനിധി സമ്മേളനം പ്രസിഡൻറ് പി.എ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും.
സിജി ഇൻറർനാഷനൽ ചെയർമാൻ മുഹമ്മദ് ഫിറോസ് അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടി, സിജി ഉപദേശക സമിതി വൈസ് ചെയർമാൻ സി.പി. കുഞ്ഞിമുഹമ്മദ്, സീനിയർ വിഷനറിമാരായ കെ.പി. ഷംസുദ്ദീൻ, പി.എം. അമീർ അലി, എൻജി. മുഹമ്മദ് കുട്ടി, ഡോ. സെഡ് എ. അഷ്റഫ്, കുവൈത്ത് ചാപ്റ്റർ ചെയർമാൻ ഡോ. ആമിർ അഹമദ്, വൈസ് ചെയർമാൻ ഫാസിയുല്ല അബ്ദുല്ല എന്നിവർ സംസാരിക്കും. ചീഫ് കോഓഡിനേറ്റർ എൻ.എം. അബ്ദുൽ മജീദ് പരിപാടികൾ ക്രോഡീകരിക്കും.
23ന് രാവിലെ മുതൽ വൈകീട്ട് അഞ്ചുവരെ വിഷൻ 2030 എന്ന ലക്ഷ്യത്തിലൂന്നി വിവിധ വിഷയത്തിൽ ചർച്ചകൾ, സിമ്പോസിയം, ഗവേഷണ പ്രബന്ധാവതരണം എന്നിവ നടക്കും. പി.എ. അബ്ദുൽ സലാം സിജി വിഷൻ 2030 എന്ന പദ്ധതി അവതരിപ്പിക്കും. ‘ശക്തമായ സമൂഹവും പങ്കാളിത്തവും’ - സിജി ജനറൽ സെക്രട്ടറി ഡോ. സെഡ്.എ. അഷ്റഫ്, ‘സമൂഹവും സ്വയം പര്യാപ്തയും’ - എ.പി. നിസാം, ‘ബൗദ്ധിക മേഖലകളിലെ സമുദായ ഉന്നമനം’ -ഡോ. ആമിർ അഹമ്മദ്, ‘മാതൃകാ സമൂഹസൃഷ്ടി’ -എ.എം. അഷറഫ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് പ്രവർത്തനരേഖ രൂപപ്പെടുത്തൽ എന്ന വിഷയത്തിൽ പ്രതിനിധികളുടെ ചർച്ച നടക്കും. വൈകീട്ട് ആറുമുതൽ പൊതുസമ്മേളനം നടക്കും.
പ്രവർത്തനരേഖ ഇതിൽ അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസത്തെയും തൊഴിൽ മേഖലകളെയും കുറിച്ച് സിജി കുവൈത്ത് ഘടകം തയാറാക്കിയ ഉന്നത വിദ്യാഭ്യാസ ഡയറക്ടറി ‘കോമ്പസ് സിജി ഹാൻഡ്ബുക് 2018’ ചടങ്ങിൽ പ്രകാശനം ചെയ്യും. വാർത്താസമ്മേളനത്തിൽ സിജി കുവൈത്ത് ചെയർമാൻ ഡോ. ആമിർ അഹമ്മദ്, സീനിയർ വിഷനറിമാരായ സഗീർ തൃക്കരിപ്പൂർ, മുനവ്വർ മുഹമ്മദ്, അഷ്റഫ് വാകത്ത്, സമീർ മുഹമ്മദ്, അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.