സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ
നിരീക്ഷണത്തിലാണ് റോഡും, സുരക്ഷയും; വാഹനങ്ങളുടെ സുഗമമായ ഒഴുക്ക് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പുവരുത്തി ആഭ്യന്തര മന്ത്രാലയം. സെൻട്രൽ കൺട്രോൾ റൂമിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഗതാഗതവും റോഡിലെ സുരക്ഷയും കൃത്യമായി നിരീക്ഷിച്ചു നടപടികൾ സ്വീകരിച്ചു.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള 338 നിരീക്ഷണ കാമറകവഴി വാഹനങ്ങളുടെ നീക്കം, ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങൾ, ഗതാഗത സാന്ദ്രത എന്നിവ തത്സമയം കാണുന്ന സ്‌ക്രീനുകൾ സുരക്ഷാ ഉദ്യോഗസ്ഥർ സജ്ജീകരിച്ചിട്ടുണ്ട്.
ഇതുവഴി വേഗത്തിലുള്ള ഇടപെടലുകൾക്കും, സ്കൂളുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രധാന പാതകളിലും ഗതാഗതം സുഗമമാക്കുന്നതിനും സഹായിക്കുന്നു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, ഫീൽഡിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനുമായി ട്രാഫിക് സിഗ്നലുകൾ ഏകോപിപ്പിച്ചു സുരക്ഷാ ഉദ്യോഗസ്ഥർ ഗതാഗത സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുന്നു. 870 സുരക്ഷാ-ട്രാഫിക് പട്രോൾ സംഘങ്ങളെയും പ്രത്യേകം വിന്യസിച്ചുണ്ട്.
സുരക്ഷിതമായ രീതികൾ, ഉത്തരവാദിത്തപരമായ പെരുമാറ്റം, മികച്ച സുരക്ഷാ-ഗതാഗത അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ‘പ്രതിരോധവും സുരക്ഷയും’ എന്ന പേരിൽ ബോധവൽക്കരണ പരിപാടിക്കും ആഭ്യന്തര മന്ത്രാലയം തുടക്കമിട്ടുണ്ട്.
വാഹനങ്ങളുടെ സുഗമമായ ഒഴുക്കും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി അടിയന്തര സഹായങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും ഇടപെടാനും പട്രോൾ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി സ്കൂളുകൾക്ക് ചുറ്റും, സ്കൂളുകളിലേക്കുള്ള പാതകളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും പട്രോളിംഗ് സംഘങ്ങൾ ശ്രദ്ധ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.