കുവൈത്ത് സിറ്റി: വിമാനടിക്കറ്റുകൾ ബുക്ക് ചെയ്ത് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരികെ നൽകാൻ കർശന നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.
ഇത്തരക്കാർക്ക് 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് തുക എന്നിവ റീഫണ്ട് ചെയ്യണമെന്ന് അധികൃതർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇത് കർശനമായും പാലിക്കണം. നിയമലംഘകർക്ക് കർശനമായ പിഴകൾ ചുമത്തിയതായും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
അതോറിറ്റി പുറപ്പെടുവിച്ച നിയമങ്ങൾ, ചട്ടങ്ങൾ, തീരുമാനങ്ങൾ, സർക്കുലറുകൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തിയതായി പരാതികളുടെയും ആർബിട്രേഷൻ കമ്മിറ്റിയുടെയും റിപ്പോർട്ടർ ഹമദ് അൽ അറാദ അറിയിച്ചു.
കുവൈത്തിലെ വ്യോമഗതാഗത മേഖലയെ നിയന്ത്രിക്കുന്ന ചട്ടങ്ങൾക്കനുസൃതമായി ടിക്കറ്റ്, ബുക്കിംഗ് റീഫണ്ടുകൾ സംബന്ധിച്ച് ട്രാവൽ രംഗത്തുള്ള സ്ഥാപനങ്ങൾ യാത്രക്കാരുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകത കമ്മിറ്റി ഗൗവരത്തിൽ എടുക്കുന്നു.
അംഗീകൃത നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധനകളും നടത്തിവരുന്നുണ്ട്. ഇവയുടെ ഫലങ്ങളും യോഗം അവലോകനം ചെയ്തതായി ഹമദ് അൽ അറാദ പറഞ്ഞു.
മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ കുവൈത്തിൽ നിന്ന് റദ്ദാക്കിയതും, ബുക്ക് ചെയ്തതുമായ എല്ലാ വിമാന ടിക്കറ്റുകളുടെയും തുക യാത്രക്കാർക്ക് തിരികെ നൽകാൻ കഴിഞ്ഞ മാസം കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി ഉത്തരവിട്ടിരുന്നു.
എയർലൈനുകളും, ട്രാവൽ ഏജൻസികളും 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഈ തുകകൾ കൈമാറണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഉപയോഗിക്കാത്ത ഹോട്ടൽ ബുക്കിംഗുകൾക്കും കാർ വാടക, അധിക ലഗേജ്, ഇൻഷുറൻസ്, മറ്റ് നിരക്കുകൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾക്കും റീഫണ്ട് ലഭിക്കാൻ യാത്രക്കാർക്ക് അർഹതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.