കുവൈത്ത് സിറ്റി: ഹെൽത്ത് അഷ്വറൻസ് ഹോസ്പിറ്റൽസ് (ധമാൻ) പദ്ധതിയുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്. ഇത് സംബന്ധിച്ച യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു. 'ഹെൽത്ത് അഷ്വറൻസ്' പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പദ്ധതിയുടെ പുരോഗതിയും, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെയും അതിലെ ഗുണഭോക്താക്കളെയും സംബന്ധിച്ച വിവരങ്ങളും യോഗം അവലോകനം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളും സ്വകാര്യമേഖലാ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാധി, സാമ്പത്തിക-നിക്ഷേപ കാര്യങ്ങൾക്കായുള്ള സഹമന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ്, പ്രധാനമന്ത്രിയുടെ ഓഫീസിലെ ആക്ടിംഗ് സെക്രട്ടറി ജനറൽ ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ.സൽമാൻ ഖലീഫ അസ്സബാഹ്, കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശൈഖ് സൗദ് സാലിം അസ്സബാഹ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുവൈത്തിലെ പ്രവാസികൾക്കായി രൂപം നൽകിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ധമാൻ. ഔദ്യോഗിക ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും മെഡിക്കൽ സേവനങ്ങളും ഇതു വഴി ലഭ്യമാക്കാനാണ് നീക്കം. കൺസൾട്ടേഷൻ, രോഗനിർണയം, ചികിത്സ, മരുന്നുകൾ എന്നിവ ഉൾപ്പെടെ പ്രവാസികൾക്കായി പ്രത്യേക ആശുപത്രികളും ക്ലിനിക്കുകളും പദ്ധതിയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.