കുവൈത്ത് സിറ്റി: രാജ്യത്ത് താപനില കുതിച്ചുയരുന്നതിനാൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി സെൽഷ്യസിനടുത്ത് എത്തിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയർന്നു. ബുധനാഴ്ച രാവിലെ വൈദ്യുതി ഉപഭോഗ സൂചിക 16,393 മെഗാവാട്ടിൽ എത്തി റെഡ് സോണിലേക്ക് പ്രവേശിച്ചു.
ചൊവ്വാഴ്ചത്തെ 16,030 മെഗാവാട്ടിനേക്കാൾ 363 മെഗാവാട്ട് കൂടുതലാണ് ഇത്.
വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം 51 പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണവും പ്രഖ്യാപിച്ചു. മൂന്ന് കാർഷിക മേഖല, അഞ്ച് വ്യാവസായിക മേഖല, 43 റെസിഡൻഷ്യൽ മേഖലകൾ എന്നിങ്ങനെയായിരുന്നു വൈദ്യുതി നിയന്ത്രണം.
ചില വൈദ്യുതി ഉൽപാദന യൂനിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ, വൈദ്യുതി ലോഡിലെ ഗണ്യമായ വർധന എന്നിവയാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വേനൽക്കാലത്ത് പൂർണമായി പ്രവർത്തിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ഉൽപാദന യൂനിറ്റുകളിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ നടത്തിവരുന്നത്. രാജ്യത്തെ വൈദ്യുത സംവിധാനത്തിന്റെ സ്ഥിരത നിലനിർത്തുകയാണ് ലക്ഷ്യം.
ഉയർന്ന താപനിലയിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിച്ചതോടെ കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി പവർകട്ട് ഏർപ്പെടുത്തിയിരുന്നു.
ജൂണോടെ ഉയർന്ന താപനിലയിലേക്ക് രാജ്യം പ്രവേശിക്കുമെന്നാണ് സൂചന.വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.