മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പെർഫ്യൂം എക്സിബിഷൻ
കുവൈത്ത് സിറ്റി: മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ പെർഫ്യൂം എക്സിബിഷൻ ആരംഭിച്ചു. ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ട് കമ്പനിയും ബൊട്ടീഖാത്തും സംയുക്തമായാണ് 'വി ആർ ഹിയർ' തലക്കെട്ടിൽ പെർഫ്യൂം എക്സിബിഷൻ നടത്തുന്നത്. 400ഒാളം പ്രാദേശിക, അന്തർദേശീയ കമ്പനികൾ പെർഫ്യൂം എക്സിബിഷെൻറ ഭാഗമാണ്. 797 പവലിയൻ ഉൾക്കൊള്ളുന്ന പ്രദർശനം ഡിസംബർ പകുതി വരെ നീളും.
ആഡംബര സുഗന്ധ ദ്രവ്യങ്ങളുടെ എക്സ്ക്ലൂസിവ് പ്രദർശനവും വിൽപനയുമാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് കുവൈത്ത് അന്താരാഷ്ട്ര പ്രദർശന നഗരി വാണിജ്യ മേളകൾക്കായി തുറന്നുകൊടുത്തത്. കോവിഡ് വ്യാപനം ആരംഭിച്ചതു മുതലാണ് മിശ്രിഫിലെ പ്രദർശന നഗരിയിൽ വാണിജ്യ മേളകൾ നിർത്തലാക്കിയത്. അന്താരാഷ്ട്ര പ്രദർശനങ്ങളാൽ സജീവമായിരുന്ന ഫെയർ ഗ്രൗണ്ട് കഴിഞ്ഞ രണ്ടു വർഷക്കാലമായി രാജ്യത്തെ പ്രധാന കോവിഡ് പ്രതിരോധ കേന്ദ്രമായി തുടരുകയായിരുന്നു.
ആരോഗ്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ വാണിജ്യ നഗരിയെ ഫീൽഡ് ആശുപത്രിയാക്കി മാറ്റി. ഒന്നാം തരംഗത്തിെൻറ സമയത്ത് കോവിഡ് ബാധിതരായ വിദേശികളെ പ്രധാനമായും പ്രവേശിപ്പിച്ചിരുന്നത് മിശ്രിഫ് ഫീൽഡ് ആശുപത്രിയിലായിരുന്നു. പിന്നീട് രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം ആരംഭിച്ചപ്പോൾ പ്രധാന വാക്സിനേഷൻ കേന്ദ്രവും സജ്ജീകരിച്ചത് ഇവിടെയാണ്.
കോവിഡ് ആശങ്ക മാറി രാജ്യം സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയാണ് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മിശ്രിഫ് ഫെയർ ഗ്രൗണ്ടിൽ വ്യാപാര മേളകൾ വീണ്ടും സജീവമാകുന്നത്. ഫെയർ ഗ്രൗണ്ട് കേന്ദ്രീകരിച്ച് ആരോഗ്യ മന്ത്രാലയം നടത്തിവന്ന ഫീൽഡ് ആശുപത്രിയും വാക്സിനേഷൻ കേന്ദ്രവും അവിടെ തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.