കുവൈത്ത് സിറ്റി: വിവിധങ്ങളായ സുഗന്ധങ്ങളുടെ മേളയായി പെർഫ്യൂം എക്സിബിഷൻ. സുഗന്ധദ്രവ്യങ്ങൾ വാങ്ങാനും അറിയാനും കുവൈത്ത് ഇന്റർനാഷനൽ ഫെയർ കമ്പനി സംഘടിപ്പിച്ച (പെർഫ്യൂം- 2023) എക്സിബിഷനിൽ എത്തുന്നത് നിരവധി പേരാണ്. 300ലധികം കമ്പനികളുടെ പങ്കാളിത്തത്തോടെ വ്യാഴാഴ്ചയാണ് മിഷ്രെഫിലെ അന്താരാഷ്ട്ര മേള ഗ്രൗണ്ടിൽ എക്സിബിഷന് തുടക്കമായത്. മേയ് ഒമ്പതുവരെ തുടരുന്ന മേളയിൽ പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.
ഒമാൻ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ, അന്താരാഷ്ട്ര കമ്പനികൾ എന്നിവക്ക് പ്രത്യേക ഹാളുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഫ്രഞ്ച് ഉൾപ്പെടെയുള്ളവയുടെ നിരവധി പ്രദർശനങ്ങൾ ഉണ്ട്. കൂടാതെ വാച്ചുകൾ, അറബിക് പെർഫ്യൂമുകൾ, ധൂപവർഗം, പെർഫ്യൂം, ദെഹ്ൻ അൽ ഔദ്, കൂടാതെ ഓറിയന്റൽ, പാശ്ചാത്യ സുഗന്ധദ്രവ്യങ്ങൾ, വാച്ചുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ആക്സസറികൾ, സലൂൺ ഉപകരണങ്ങൾ എന്നിവയും ലഭ്യമാണ്.
സുഗന്ധ ദ്രവ്യങ്ങൾ, ധൂപവർഗങ്ങൾ, പെർഫ്യൂം, കസ്തൂരി എന്നിവ വാങ്ങുന്നതിനൊപ്പം സന്ദർശകർക്ക് പെർഫ്യൂം വ്യവസായത്തിന്റെ ചരിത്രത്തെക്കുറിച്ചും മനസ്സിലാക്കാം. പ്രമുഖവും പ്രശസ്തവുമായ സുഗന്ധദ്രവ്യ ചേരുവകളെക്കുറിച്ചും അവയുടെ വിലയെക്കുറിച്ചും ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ചോദിച്ചറിയാനുള്ള സൗകര്യവുമുണ്ട്. ലോകത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ പെർഫ്യൂമുകളുടെ വിപുലമായ ശ്രേണിയും എക്സിബിഷനിലുണ്ട്.
പെർഫ്യൂം കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും വ്യവസായ പ്രഫഷനലുകൾക്കും ഉപഭോക്താക്കൾക്കും പ്രദർശിപ്പിക്കാനുള്ള അവസരമാണ് പ്രദർശനത്തെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.