കുവൈത്ത് സിറ്റി: പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും ചരിത്രമുറങ്ങുന്ന മുത്തുകൾ തേടി അവർ വീണ്ടും സമുദ്രത്തിെൻറ വിദൂരതയിലേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ തയാറെടുപ്പിനും കാത്തിരിപ്പിനുമൊടുവിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയായിരുന്നു സംഘത്തിെൻറ യാത്ര. കടൽതീരത്ത് തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബന്ധുമിത്രാദികളുടെ പ്രാർഥനയുടെ കരുത്തിൽ 20 വയസ്സിൽ താഴെയുള്ള 175 യുവാക്കളടങ്ങിയ സംഘമാണ് 13 പായക്കപ്പലുകളിലേറി വ്യാഴാഴ്ച രാവിലെ എട്ടരയോടെ ഖൈറാൻ ദ്വീപ് ലക്ഷ്യമാക്കി നീങ്ങിയത്. സാൽമിയ സീ സ്പോർട്സ് ക്ലബിനോട് അനുബന്ധിച്ചുള്ള തീരത്താണ് 30ാം മുത്തുവാരൽ ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ഈവർഷത്തെ യാത്ര തുടങ്ങിയത്. ‘ദാഷ’ എന്നുപേരുള്ള പാരമ്പര്യ ആഘോഷത്തിന് ശേഷമാണ് സംഘം യാത്രതിരിച്ചത്. അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിെൻറ പ്രതിനിധിയായി പാർലമെൻറ് കാര്യ മന്ത്രി ആദിൽ അൽ ഖറാഫി ചടങ്ങിനെത്തി. ഖുർആൻ സൂക്തങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അദ്ദേഹം പതാക ഉയർത്തി.
ഇതോടെ, വെളുത്ത ബനിയനും നീല മുണ്ടും ധരിച്ച സംഘാംഗങ്ങൾ തങ്ങളുടെ സാധനസാമഗ്രികൾ പായക്കപ്പലുകളിലേക്ക് മാറ്റി. ബന്ധുക്കളെ ആശ്ലേഷിച്ച് ഓരോരുത്തരായി കപ്പലുകളിലേക്ക് കയറി. ഓരോ കപ്പലിലും ഒരാൾ ക്യാപ്റ്റനായിരിക്കും.
ഒരാൾ സഹായിയും. ഇനി എട്ടു നാൾ ഇവർ ഖൈറാൻ ദ്വീപിലായിരിക്കും. പകൽ കടലിെൻറ അഗാധതയിലേക്ക് മുങ്ങിച്ചെന്ന് മുത്തുകൾ ശേഖരിക്കുന്ന സംഘം രാത്രി പാരമ്പര്യനൃത്തത്തിെൻറയും സംഗീതത്തിെൻറയും അകമ്പടിയോടെ ആഘോഷിച്ച് തിമിർക്കും.
കടലിൽനിന്ന് മുങ്ങിയെടുക്കുന്ന മുത്തുകൾ അവർക്ക് കേവലം മുത്തുകളല്ല. എണ്ണപ്പണക്കൊഴുപ്പിൽ വിസ്മൃതമായ പഴയകാലത്തെ പ്രയാസമേറിയ ജീവിതരീതിയിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്. എണ്ണപ്പണം കുമിഞ്ഞുകൂടുന്നതിനുമുമ്പ് സ്വദേശികളുടെ പ്രധാന ജോലിയും വരുമാന മാർഗവുമായിരുന്നു ഏറെ പ്രയാസമേറിയതും അപകടം നിറഞ്ഞതുമായ മുത്തുവാരൽ.
കൃത്രിമത്വം തൊട്ടുതീണ്ടാത്ത ഈ മുത്തുകൾക്ക് അന്ന് വിപണിയിൽ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. പിന്നീട് കൃത്രിമ മുത്തുകൾ രംഗം കൈയടക്കിയതോടെയാണ് യഥാർഥ മുത്തുകൾക്ക് ആവശ്യക്കാർ കുറഞ്ഞത്. 1986 മുതലാണ് മുത്തുവാരൽ ഉത്സവമാക്കി ആഘോഷിക്കാൻ തുടങ്ങിയത്. പാരമ്പര്യ മഹിമയിലും പൈതൃക സംരക്ഷണത്തിലും ഏറെ അഭിമാനിക്കുന്നവരാണ് കുവൈത്തികൾ. അതുകൊണ്ടുതന്നെ വർഷം തോറും അരങ്ങേറുന്ന മുത്തുവാരൽ ഉത്സവത്തിന് അവർ നൽകുന്ന പ്രാധാന്യവും ഏറെയാണ്.
വ്യാഴാഴ്ച രാവിലെ തന്നെ സാൽമിയയിലെ കടൽതീരത്ത് എത്തിച്ചേർന്ന സ്വദേശികളുടെ മുഖങ്ങളിലെല്ലാം ഈ അഭിമാനബോധം കാണാമായിരുന്നു. ഈ മാസം 26നാണ് ഇവർ മുത്തുകളുടെ ശേഖരവുമായി തിരിച്ചെത്തുക. പൈതൃകശേഷിപ്പുമായി എത്തുന്ന ഇവർക്ക് യുദ്ധം ജയിച്ചെത്തുന്ന യോദ്ധാക്കൾക്ക് നൽകുന്ന സ്വീകരണമാവും തീരത്ത് കണ്ണുനട്ടിരിക്കുന്ന ബന്ധുമിത്രാദികളും നാട്ടുകാരും നൽകുക.
ശേഷം മുത്തുകളുമായി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിനെ സന്ദർശിക്കുന്ന ഇവർ അവ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഉത്സവത്തിന് തിരശ്ശീല വീഴുമെങ്കിലും പഴമയിലേക്ക് ഉൗളിയിട്ടിറങ്ങുന്നവർക്ക് അതൊരു തുടക്കമാവും. അടുത്ത തവണത്തെ ഉത്സവത്തിനുള്ള കാത്തിരിപ്പിെൻറ തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.