കുവൈത്ത് സിറ്റി: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശം പ്രതിഷേധാർഹമാണെന്ന് പി.സി.എഫ് കുവൈത്ത്. പി. ജയരാജന്റെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പി.സി.എഫ് കുവൈത്ത് അറിയിച്ചു.
മഅ്ദനിയുടെ പ്രസംഗങ്ങളെല്ലാം കോടതികൾ പരിശോധിക്കുകയും രാഷ്ട്രീയ പ്രസംഗം ആണെന്ന പേരിൽ കേസുകൾ എഴുതിത്തള്ളിയതുമാണ്. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പൊലീസ് പ്രതിചേര്‍ത്ത എല്ലാ കേസുകളിലും മഅ്ദനി നിരപരാധിയെന്ന് വിധി പറഞ്ഞിട്ടുള്ളതുമാണ്.
സംഘ്പരിവാരത്തിനും ഫാഷിസത്തിനുമെതിരെ ഇന്ന് മതേതര കക്ഷികളും നേതാക്കളും ഉയര്‍ത്തുന്ന പ്രതികരണമാണ് അന്ന് മഅ്ദനിയും പറഞ്ഞിട്ടുള്ളത്. അന്ന് അത് പറയാന്‍ മഅ്ദനി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ടാണ് സംഘ്പരിവാര്‍ ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങള്‍ പി. ജയരാജന് വീണ്ടും ഏറ്റുപിടിക്കുന്നത്.
തൊണ്ണൂറുകളില്‍ മഅ്ദനി രൂപം കൊടുത്ത സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ പേരില്‍ മഅ്ദനിക്കെതിരെ കേരളത്തില്‍ ഒരു കേസ് പോലും നിലനില്ക്കുന്നില്ല. ഒരു സമുദായത്തെ തീവ്രവാദിയാക്കുന്ന സി.പി.എം നേതാക്കളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും പി.സി.എഫ് കുവൈത്ത് പ്രസിഡന്റ് റഹിം ആരിക്കാടി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.