ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് സന്ദർശനത്തിൽ
കുവൈത്ത് സിറ്റി: രാജ്യ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതും പൊതു ക്രമസമാധാനത്തെ തടസ്സപ്പെടുത്തുന്നതുമായ എല്ലാ ശ്രമത്തെയും ശക്തമായി നേരിടണമെന്ന് ഉണർത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ്.
വടക്കൻ അതിർത്തി ചെക്പോസ്റ്റുകളുടെ പരിശോധനാ പര്യടനത്തിനിടെയാണ് മന്ത്രിയുടെ പരാമർശം. നിതാന്ത ജാഗ്രത പാലിക്കേണ്ടതിന്റെയും തയാറെടുപ്പിന്റെ നിലവാരം ഉയർത്തേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തിന്റെ സമഗ്ര സംരക്ഷണം ഉറപ്പാക്കുന്നതിന് വിവിധ സുരക്ഷാ, സൈനിക മേഖലകൾക്കിടയിൽ ഏകോപനം വർധിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു.
അതിർത്തി സുരക്ഷാ, തുറമുഖ, തീരസംരക്ഷണ സേനകളിലെ അംഗങ്ങൾക്ക് അമീറും സായുധ സേനയുടെ സുപ്രീം കമാൻഡറായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ പെരുന്നാൾ ആശംസകൾ ശൈഖ് ഫഹദ് അറിയിച്ചു.
വടക്കൻ അതിർത്തി കേന്ദ്രങ്ങളിലെ ഫീൽഡ് സാഹചര്യങ്ങൾ, സുരക്ഷാ വിന്യാസം, പ്രവർത്തന നടപടിക്രമങ്ങൾ എന്നിവ മന്ത്രി അവലോകനം ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച ഉയർന്ന മനോവീര്യത്തെയും അച്ചടക്കത്തെയും കർത്തവ്യങ്ങൾ നിർവഹിക്കുന്നതിലെ സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. സൈനികരോടൊപ്പം ഭക്ഷണം പങ്കിട്ടു. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രികൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.