കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരണപ്പെട്ട മൂന്നു പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് അലി, പത്തനംതിട്ട നാരങ്ങാനം നോർത്ത് സ്വദേശി സനിൽ കുമാർ, കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൽ ജബ്ബാർ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
നാട്ടിൽ മരണപ്പെട്ട കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് അലിയുടെ പേരിലുള്ള സഹായധനം നാല് ലക്ഷം രൂപ ജമാഅത്തെ ഇസ്ലാമി പ്രാദേശിക പ്രവർത്തകർ നിസാർ, അബ്ദുൽ സത്താർ, ഉമ്മർ കോയ പി.വി, ലത്തീഫ് ഓമശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ച് കുടുംബത്തിന് കൈമാറി.
അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിരിക്കെ മരണപ്പെട്ട പത്തനംതിട്ട നാരങ്ങാനം നോർത്ത് സ്വദേശി സനിൽ കുമാറിന്റെ പേരിലുള്ള മൂന്ന് ലക്ഷം രൂപ കുടുംബത്തിന് കൈമാറിയതായും ഒരുമ ട്രഷറർ അൽത്താഫ് അറിയിച്ചു.
കുവൈത്തിൽ മരണപ്പെട്ട കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൽ ജബ്ബാറിന്റെ മൂന്ന് ലക്ഷം രൂപ ഫർവാനിയ ഏരിയ ഒരുമ പ്രതിനിധി ടി.വി. അസ്ലം, നന്മണ്ട ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ റഷീദ്, അബ്ദുൽ മജീദ് എന്നിവരുടെ നേതൃത്വത്തിൽ വീട് സന്ദർശിച്ചു കുടുംബത്തിന് കൈമാറി. കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ധനസഹായം ലഭിക്കും.
കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. എല്ലാ വർഷവും ഡിസംബറിലാണ് ഒരുമ മെംബർഷിപ് കാമ്പയിൻ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.