കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാലത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന മുറബ്ബാനിയ സീസൺ ശനിയാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈറി സയന്റിഫിക് സെന്റർ അറിയിച്ചു.
ആദ്യദിവസങ്ങളിൽ താപനില പെട്ടെന്ന് കുറയാനിടയില്ലെങ്കിലും ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള ക്രമാനുഗതമായ മാറ്റത്തിന്റെ സൂചന ശനിയാഴ്ച മുതൽ അനുഭവപ്പെടും. മിതമായ കാലാവസ്ഥ സമ്മാനിക്കുന്ന വസ്മ് സീസണിന്റെ അവസാനത്തെ തുടർന്നാണ് അൽ മുറബ്ബാനിയ്യ സീസൺ വരുന്നത്.
ഈ ഘട്ടത്തിൽ തണുപ്പ് ക്രമേണ കൂടുതൽ സ്ഥിരത കൈവരിക്കും. 39 ദിവസം നീളുന്ന അൽ മുറബ്ബാനിയ്യ സീസൺ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്.
അൽ ഇക്ലിൽ, അൽ ഖൽബ്, അൽ ഷുല എന്നീ ഘട്ടങ്ങൾ ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. സീസണിന്റെ ആരംഭം സാധാരണയായി ഏറ്റവും തണുപ്പുള്ളതാകും. എന്നാൽ ആഗോള കാലാവസ്ഥാഘടകങ്ങൾ കാരണം തീവ്രത വർഷം തോറും വ്യത്യാസപ്പെടുന്നുണ്ട്. മുറബ്ബാനിയ സീസണിൽ രാത്രികൾ കൂടുതൽ ദൈർഘ്യമേറിയതാകും. ഡിസംബർ 21ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരിക്കും. 13 മണിക്കൂറും 44 മിനിറ്റും ഈ രാത്രി നീണ്ടുനിൽക്കും. തുടർന്നുള്ള ദിവസങ്ങൾ കടുത്ത തണുപ്പിന്റേതാകുമെന്നും അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
അതേസമയം, 52 ദിവസം നീണ്ട വസ്മ് സീസണിൽ രാജ്യത്ത് മഴ പ്രതീക്ഷിച്ചിരുന്നുവെങ്കിലും എത്തിയില്ല. നിലവിൽ പകൽ നേരിയ ചൂടും രാത്രിയിൽ തണുപ്പും അനുഭവപ്പെടുന്ന കാലാവസ്ഥയാണ്. ശനിയാഴ്ചവരെ മഴക്ക് സാധ്യതയില്ലൊണ് കാലാവസഥ മുന്നറിയിപ്പും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.