കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് ഇൻഫ്ലുവൻസ വാക്സിൻ നൽകുന്നത് സ്വദേശികൾക്ക് നൽകിയ ശേഷം മാത്രം. നിലവിൽ ലഭ്യമായ ഡോസുകൾ സ്വദേശികൾക്ക് തന്നെ തികയില്ല. ഇൗമാസം അവസാനത്തോടെ കൂടുതൽ വാക്സിൻ എത്തുമെന്നാണ് വിലയിരുത്തൽ.
അപ്പോയിൻറ്മെൻറ് എടുത്ത സ്വദേശികൾക്ക് മുഴുവനായി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. അതുകഴിഞ്ഞ് വിദേശികളെയും പരിഗണിക്കും. ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ ഡേറ്റ് നൽകിയവർക്ക് നൽകാനുള്ള ഡോസ് സ്റ്റോക് ഉണ്ട്. ലഭ്യത അനുസരിച്ച് മാത്രമാണ് ഡേറ്റ് നൽകുന്നത്. ഒക്ടോബർ 15നാണ് കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാനും മഴക്കാലത്ത് കണ്ടുവരുന്ന ശ്വാസ സംബന്ധമായ രോഗങ്ങൾ, ബാക്ടീരിയൽ ന്യൂമോണിയ, ചിക്കൻ പോക്സ്, ഡിഫ്തീരിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗാവസ്ഥകളെ ചെറുക്കാനും വാക്സിനേഷൻ വഴി സാധിക്കും.
നേരത്തേ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാര മാധ്യമങ്ങളിലെയും വാർത്ത കണ്ട് നിർദിഷ്ട കേന്ദ്രങ്ങളിൽ എത്തിയ വിദേശികൾക്ക് നിരാശരായി മടങ്ങേണ്ടിവന്നു. കാമ്പയിൻ ആരംഭിച്ചപ്പോൾ പൗരത്വം മാനദണ്ഡമായി പ്രഖ്യാപിച്ചിരുന്നില്ല. മന്ത്രാലയം ഒാർഡർ നൽകിയ അത്രയും ഡോസ് ലഭ്യമാവാത്തതാണ് വിനയായത്.
വാക്സിനേഷൻ സ്വദേശികൾക്ക് മാത്രമാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ കുവൈത്തികൾ തന്നെ എതിർപ്പുയർത്തിയിട്ടുണ്ട്. ജനസംഖ്യയിൽ 30 ശതമാനം മാത്രമുള്ള കുവൈത്തികൾക്ക് മാത്രമായി നടത്തുന്ന വാക്സിനേഷൻ പ്രയോജനം ചെയ്യില്ലെന്നും ഭൂരിഭാഗം ആളുകൾക്കും രോഗ പ്രതിരോധ ശേഷി നൽകാതെ ഉദ്ദേശിച്ച നേട്ടം ലഭിക്കില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.