പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചുള്ള തുടർനടപടികൾ വിലയിരുത്തി മന്ത്രിതല സമിതി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി.
മുബാറക് അൽ കബീർ തുറമുഖ പദ്ധതി, വൈദ്യുതി സംവിധാനം, പുനരുപയോഗ ഊർജ്ജ വികസനം, മാലിന്യ പുനരുപയോഗത്തിനുള്ള കുറഞ്ഞ കാർബൺ ഹരിത സംവിധാനം, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വികസന പദ്ധതികൾ യോഗം അവലോകനം ചെയ്തു.
വനവൽക്കരണവും പരിസ്ഥിതി സംരംഭങ്ങളും, കുവൈത്തിനും സൗദി അറേബ്യക്കും ഇടയിലുള്ള റെയിൽവേ, ജി.സി.സി രാജ്യങ്ങളുമായുള്ള റെയിൽവേ കണക്റ്റിവിറ്റി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ പദ്ധതി എന്നിവയും വിലയിരുത്തി.
എല്ലാ പദ്ധതികളും ഉയർന്ന നിലവാരത്തിലും അന്താരാഷ്ട്ര സാങ്കേതിക സവിശേഷതകൾ ഉൾകൊള്ളുന്നതുമാക്കാനുള്ള ശ്രമങ്ങൾ തുടരാൻ പ്രധാനമന്ത്രി കമ്മിറ്റി അംഗങ്ങളോട് നിർദ്ദേശിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെയും മികച്ച നിർവ്വഹണം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യവും ഉണർത്തി.
പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ മുഹമ്മദ് അൽ മഷാൻ, മുനിസിപ്പൽ കാര്യ, ഭവനകാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് ഹമദ് അൽ മെഷാരി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അബ്ദുൽ അസീസ് അൽ മുഖൈസീം, സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രി അബ്ദുൽ അസീസ് നാസർ അൽ മർസൂഖ്, ധനകാര്യ മന്ത്രി ഡോ. യാക്കൂബ് അൽ സയ്യിദ് യൂസഫ് അൽ റഫായി, പ്രധാനമന്ത്രിയുടെ ദിവാനിലെ ഉപദേഷ്ടാവ് ഡോ. ഖാലിദ് അലി അൽ ഫാദേൽ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ.മിശ്അൽ ജാബിർ അൽ അഹ്മദ് അസ്സബാഹ്,പ്രധാനമന്ത്രിയുടെ ആക്ടിംഗ് ചീഫ് ദിവാൻ ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ഫത്വ ആൻ്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെൻ്റ് കൗൺസിലർ സലാഹ് അതിഖ് അൽ മജീദ്, ഏഷ്യൻ കാര്യ സഹമന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ സമീഹ് ജോഹർ ഹയാത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.