കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് കഴിയുന്നതിന് അനുവദിച്ച പ്രത്യേക ഇളവ് കുവൈത്ത് പിൻവലിച്ചു. പ്രവാസികളുടെ എല്ലാത്തരം സന്ദർശനാനുമതികളും സ്വയമേവ നീട്ടുന്ന നടപടി സെപ്റ്റംബർ ഒന്നോടെ അവസാനിക്കും. സെപ്റ്റംബർ ഒന്നിന് ഇതുമായി ബന്ധപ്പെട്ട മുൻ ചട്ടങ്ങൾ പുന:സ്ഥാപിക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തങ്ങളുടെ അവധിക്ക് നിശ്ചയിച്ചിട്ടുള്ള തിയതികൾ പാലിക്കണമെന്ന് പ്രവാസി തൊഴിലാളികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ഫെബ്രുവരി 28ന് അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന്, വിദേശത്ത് കഴിയുന്നവർക്കുള്ള വിസിറ്റ് വിസകളുടെയും പെർമിറ്റുകളുടെയും കാലാവധി കുവൈത്ത് സ്വമേധയാ നീട്ടിനൽകിയിരുന്നു. മേഖലയിലെയും രാജ്യത്തയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, വിമാന സർവീസുകളുടെ തടസ്സം, വ്യോമപാത അടച്ചിടൽ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി. സന്ദർശനവിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിഞ്ഞവർക്കും കഴിയാറായവർക്കും ഒരു മാസവും കുവൈത്തിന് പുറത്തുള്ളവർക്ക് മൂന്നു മാസവുമാണ് ആദ്യഘട്ടത്തിൽ ദീർപ്പിച്ചു നൽകിയത്. പിന്നീട് ഇവയുടെ വീണ്ടും ദീർഘിപ്പിച്ചു നൽകിയിരുന്നു.
അതേസമയം, ആഗസ്റ്റ് 31 നകം കുവൈത്തിൽ നിന്ന് പുറത്തുപോകുന്നവർക്ക് ഈ ഇളവ് ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏകീകൃത ഗവൺമെന്റ് ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹൽ വഴി നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗികവും അംഗീകൃതവുമായ രേഖയാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.