കുവൈത്തില്‍ നവംബര്‍ 26ന് പൊതുതെരഞ്ഞെടുപ്പ് 

കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നവംബര്‍ 26ന് നടക്കും. പാര്‍ലമെന്‍റ് പിരിച്ചുവിട്ടാല്‍ രണ്ടുമാസത്തിനകം പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. എന്നാല്‍ രണ്ടുമാസ അവസാനത്തിലേക്ക് പോവാതെ നവംബറില്‍തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. താഴെ തട്ടില്‍ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ചെറിയ തോതില്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ലമെന്‍റ് പിരിച്ചുവിടുമെന്ന സൂചനകളെ തുടര്‍ന്ന് ഗോത്രങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും മറ്റ് കൂടിയാലോചനകളും നേരത്തെ തുടങ്ങിയിരുന്നു. ഇത്തരം കൂടിയാലോചനകള്‍ വിലക്കി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച ഉത്തരവും ഇറക്കി.
 തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം കൂടിയാലോചനകള്‍ രാജ്യത്ത് നിയമവിരുദ്ധമാണ്. കഴിഞ്ഞ തവണ ബഹിഷ്കരിച്ച ഇസ്ലാമിസ്റ്റ് കക്ഷികള്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി ഉണ്ടാവും. സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് 2012ലെയും 13ലെയും തെരഞ്ഞെടുപ്പുകളില്‍നിന്ന് വിട്ടുനിന്ന ഇസ്ലാമിക് കോണ്‍സ്റ്റിറ്റ്യൂഷനല്‍ മൂവ്മെന്‍റ്, പ്രിന്‍സിപ്പ്ള്‍സ് ഓഫ് നാഷന്‍ ഗ്രൂപ്പുകളാണ് അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന പാര്‍ലമെന്‍റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇസ്ലാമിസ്റ്റ് കക്ഷികളുടെ ബഹിഷ്കരണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ സര്‍ക്കാര്‍ അനുകൂല പാര്‍ലമെന്‍റാണ് രൂപവത്കൃതമായത്. അതാണിപ്പോള്‍ കാലാവധിയത്തെും മുമ്പ് പിരിച്ചുവിട്ടത്. 2012 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികള്‍ക്ക് മൂന്‍തൂക്കമുള്ള പാര്‍ലമെന്‍റായിരുന്നു നിലവില്‍വന്നത്. 50 സീറ്റുള്ള പാര്‍ലമെന്‍റില്‍ 35 സീറ്റുകള്‍ പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് നിയമത്തില്‍ പുതിയ ഭേദഗതി വരുത്തി സര്‍ക്കാര്‍ പാര്‍ലമെന്‍റ് പിരിച്ചുവിടുകയായിരുന്നു. 
തുടര്‍ന്ന് അതേവര്‍ഷം ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പും തൊട്ടടുത്ത വര്‍ഷം നടന്ന തെരഞ്ഞെടുപ്പും പ്രതിപക്ഷ വിഭാഗങ്ങള്‍ ബഹിഷ്കരിക്കുകയായിരുന്നു. ഇത്തവണ പോരാട്ടം കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ധന വില വര്‍ധന ഉള്‍പ്പെടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. ഭൂമിശാസ്ത്രപരമായി നിശ്ചയിച്ച അഞ്ചു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഓരോ വോട്ടര്‍ക്കും ഓരോ വോട്ട്. ഓരോ മണ്ഡലത്തില്‍നിന്നും കൂടുതല്‍ വോട്ട് നേടുന്ന പത്ത് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെടും. 
ഇങ്ങനെ എത്തുന്ന 50 പേരാണ് പാര്‍ലമെന്‍റിലുണ്ടാവുക. ഈ തെരഞ്ഞെടുക്കപ്പെട്ടവരില്‍നിന്നുള്ളവരായിരിക്കില്ല മന്ത്രിസഭാംഗങ്ങള്‍. അവരെ പ്രധാനമന്ത്രിയാണ് നിശ്ചയിക്കുന്നത്. ചിലപ്പോള്‍ നിലവിലുള്ള മന്ത്രിസഭതന്നെ തുടരുന്ന അവസ്ഥയാവാം. എന്നാല്‍, മന്ത്രിസഭാംഗങ്ങള്‍ക്ക് പാര്‍ലമെന്‍റ് കമ്മിറ്റികളില്‍ അംഗങ്ങളാവാനാവില്ല. മന്ത്രിസഭയിലെ ഏതെങ്കിലും അംഗത്തിനെതിരെ അവിശ്വാസ പ്രമേയമുണ്ടായാല്‍ വോട്ട് ചെയ്യാനുമാവില്ല. 
രാഷ്ട്രീയ കക്ഷികള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ സ്വതന്ത്രരായാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. അവസാനം നടന്ന 2013ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെ 4,39,911 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 2,28,314 (51.9 ശതമാനം) പേര്‍ വോട്ടുചെ
യ്തു.
 
Tags:    
News Summary - kuwait parliament election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.