കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിനിധി ഡോ. നായിഫ് അൽ ഹജ്റുഫ് ആറാമത് ജി.സി.സി സെക്രട്ടറി ജനറലാവും. റിയാദിൽ നടക്കുന്ന 40ാമത് ജി.സി.സി ഉച്ചകോടിയോടനുബന്ധിച്ച് മന്ത്രിതല യോഗത്തിലാണ് ഹജ്റുഫിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. അടുത്ത വർഷം സ്ഥാനമൊഴിയുന്ന നിലവിലെ ജി.സി.സി സെക്രട്ടറി ജനറൽ അബ്ദുൽ ലത്തീഫ് അൽ സയാനിക്ക് പകരക്കാരനായാണ് മുൻ കുവൈത്ത് ധനമന്ത്രി ഈ സ്ഥാനത്തെത്തുന്നത്. 2011 മുതൽ ഇൗ ചുമതല വഹിക്കുന്നത് ബഹ്റൈൻ പൗരനായ അബ്ദുല്ലത്തീഫ് അൽ സയാനിക്കാണ്. അടുത്ത ഉൗഴം ഒമാേൻറതാണെങ്കിലും അവർ സ്ഥാനം ഏറ്റെടുക്കാൻ തയാറാവാത്തതിനെ തുടർന്ന് കുവൈത്തിന് നറുക്ക് വീഴുകയായിരുന്നു. കുവൈത്ത് ധനമന്ത്രി സ്ഥാനത്തുനിന്ന് ഡോ. നായിഫ് അൽ ഹജ്റുഫ് രാജിവെച്ചത് കഴിഞ്ഞമാസം അഞ്ചിനാണ്.
നേരേത്ത കുവൈത്ത് വിദ്യാഭ്യാസമന്ത്രിയായിരുന്ന അദ്ദേഹം കാപിറ്റൽ മാർക്കറ്റ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, ബാങ്ക് ഒാഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് മേധാവി, കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം, പെട്രോളിയം സുപ്രീം കൗൺസിൽ ബോർഡ് അംഗം, കുവൈത്ത് ഡൈനാമിക്സ് കമ്പനി വൈസ് ചെയർമാൻ, ഗൾഫ് യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റൻറ് വൈസ് പ്രസിഡൻറ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. കുവൈത്ത് സ്റ്റോക് എക്സ്ചേഞ്ച്, െഎക്യരാഷ്ട്രസഭ വികസന പരിപാടി എന്നിവയുടെ ധനകാര്യ ഉപദേശകനായിരുന്നു. കുവൈത്ത് സർവകലാശാലയിൽനിന്ന് ശാസ്ത്ര ബിരുദം എടുത്തിട്ടുള്ള ഡോ. നായിഫ് അൽ ഹജ്റുഫ് ഇലനോയ് സർവകലാശാലയിൽനിന്ന് അക്കൗണ്ടിങ്ങിൽ ബിരുദാനന്തര ബിരുദവും ബ്രിട്ടനിലെ ഹൾ സർവകലാശാലയിൽനിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസ് വിഷയത്തിൽ ഗവേഷണ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. ജി.സി.സി സെക്രട്ടറി ജനറൽ സ്ഥാനലബ്ധിയിൽ അദ്ദേഹത്തെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽഗാനിം, സൗദിയിലെ സൽമാൻ രാജാവ് തുടങ്ങിയവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.