കുവൈത്ത് സിറ്റി: കേരളത്തിന്റെ കാർഷിക വിളവെടുപ്പ് ഉത്സവമായ വിഷു ആഘോഷിക്കാൻ ഒരുങ്ങി കുവൈത്ത് മലയാളികളും. പൂത്തു സ്വർണക്കൊലുസിട്ടെന്നപോലെ മഞ്ഞ നിറമാർന്നു നിൽക്കുന്ന കൊന്നയും, പാടത്തും പറമ്പുകളിലും വിളഞ്ഞു നിൽക്കുന്ന വെള്ളരിയും പ്രവാസലോകത്തെ കാഴ്ചകളിൽ ഇല്ലെങ്കിലും മലയാളികളുടെ ഓർമയിലുണ്ട്.
കടൽ കടന്നെത്തി ഹൈപ്പർമാളുകളിൽ നിരന്നിരിക്കുന്ന ഇവയെല്ലാം വീട്ടിലെത്തിച്ച് കണിയൊരുക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.
കേരളത്തിലേതുപോലെ കണി ഒരുക്കാനുള്ള പൂർണ വസ്തുക്കൾ കിട്ടില്ലെങ്കിലും ഉള്ള വസ്തുക്കൾവെച്ച് കണിയൊരുക്കുകയാണ് പ്രവാസികളുടെ പതിവ്. കണിവെള്ളരിയും കൊന്നപ്പൂവും ഹൈപ്പർ മാർക്കറ്റുകളിൽ വിൽപനക്കെത്തിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് വിഷു എന്നതിനാലും അവധി ഇല്ലാത്തതിനാലും ജോലികഴിഞ്ഞ് വന്നിട്ടാകും മിക്കവരുടെയും ആഘോഷങ്ങൾ. ഓണാഘോഷത്തെ പോലെ സജീവമല്ല വിഷു എന്നതിനാൽ സംഘടനകളുടെ ഒരുമിച്ചുള്ള ആഘോഷവും ഉണ്ടാകില്ല. എങ്കിലും കണിവെക്കാനും സദ്യ ഒരുക്കാനും വിശ്വാസികൾ ഒരുക്കം തുടങ്ങിയിട്ടുണ്ട്.
രാവിലത്തെ കണികാണൽ കഴിഞ്ഞ് ഓഫിസിൽ പോയി ഗൃഹാതുര ഓർമയിൽ മുഴുകിയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിഷു ആശംസകൾ കൈമാറിയും പ്രവാസികളുടെ വിഷുദിനം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.