കുവൈത്ത് സിറ്റി: പ്രതിരോധ-സൈനിക സഹകരണം ശക്തമാക്കാൻ കുവൈത്തും പാകിസ്താനും. ഇതു സംബന്ധിച്ച സംയുക്ത കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹിന്റെ ഇസ്ലാമാബാദ് സന്ദർശനത്തിനിടെയായിരുന്നു ഒപ്പുവെക്കൽ. ശൈഖ് അബ്ദുള്ളയും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സൈനിക സഹകരണത്തിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ കരാറെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളുടെയും സായുധ സേനകളുടെ സജ്ജതയും സംയോജനവും മെച്ചപ്പെടുത്തൽ, വൈദഗ്ധ്യ കൈമാറ്റം എന്നിവ കരാറിൽ ഉൾകൊള്ളുന്നു.
ഇരുമന്ത്രിമാരും തമ്മിൽ നടന്ന കൂടികാഴ്ചയിൽ സൈനിക-പ്രതിരോധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഉഭയകക്ഷി ബന്ധങ്ങളും അവലോകനം ചെയ്തു. മേഖലയിലെയും അന്താരാഷ്ട്രീയവുമായ സംഭവവികാസങ്ങൾ, പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങൾ, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കൽ, കുവൈത്തും പാകിസ്താനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടു. ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച രാവിലെയാണ് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ളയും പ്രതിനിധി സംഘവും പാകിസ്താനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.