വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിക്കൊപ്പം
കുവൈത്ത് സിറ്റി: സഹകരണം ശക്തമാക്കി കുവൈത്തും ബഹ്റൈനും. ഇരു രാജ്യങ്ങളും തമ്മിൽ നാല് കരാറുകളിൽ ഒപ്പുവെച്ചു. തുറമുഖ വാണിജ്യ നാവിഗേഷൻ, സിവിൽ സർവിസ്, നയതന്ത്ര സഹകരണവും പരിശീലനവും, വിദ്യാഭ്യാസം എന്നിവയിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയും കരാറുകളിൽ ഒപ്പുവെച്ചു.
കുവൈത്തിൽ നടന്ന കുവൈത്ത്-ബഹ്റൈൻ സംയുക്ത ഉന്നത സമിതിയുടെ പതിനൊന്നാമത് സെഷനിലാണ് തീരുമാനം. കുവൈത്തും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തൽ, സഹകരണത്തിന്റെ സുപ്രധാന മേഖലകളെക്കുറിച്ചുള്ള വിലയിരുത്തൽ, സാമ്പത്തിക നിക്ഷേപം, സുരക്ഷ, വികസനം എന്നിവ കമ്മിറ്റി ചർച്ച ചെയ്തു.
വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന സംയുക്ത ഉന്നത സമിതി യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും ബഹ്റൈൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയും നയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ചരിത്ര ബന്ധത്തിന്റെ തുടർച്ചയായാണ് ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി ചൂണ്ടിക്കാട്ടി.
നിലവിലെ പ്രാദേശിക, അന്തർദേശീയ വെല്ലുവിളികളെ നേരിടാൻ കൂടുതൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അബ്ദുല്ലത്തീഫ് അൽ സയാനി കുവൈത്ത് കിരീടാവകാശി, പ്രധാനമന്ത്രി എന്നിവരുമായി കൂടികാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.