കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസ് റമദാനോടനുബന്ധിച്ച് സൗദിയിലേക്ക് പുതിയ വിമാന സർവിസ് ആരംഭിച്ചു. കുവൈത്തിൽനിന്നുള്ള തീർഥാടകരെ ലക്ഷ്യമാക്കിയാണ് മദീനയിലേക്ക് നേരിട്ടുള്ള സർവിസ് ആരംഭിച്ചത്. ആഴ്ചയിൽ മൂന്നു സർവിസുകളാണ് ഉണ്ടാവുകയെന്ന് സി.ഇ.ഒ രോഹിത് രാമചന്ദ്രൻ പറഞ്ഞു. ഏപ്രിൽ 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുവൈത്തിൽനിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ എട്ടുമണിക്ക് എത്തുകയും തിരിച്ച് മദീനയിൽനിന്ന് 8.45ന് പുറപ്പെട്ട് 10.30ന് കുവൈത്തിൽ എത്തുകയും ചെയ്യുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിട്ടുള്ളത്.
മേയ് ഒന്നുമുതൽ ഒക്ടോബർ 27 വരെ തിങ്കൾ, ബുധൻ, ഞായർ ദിവസങ്ങളിൽ കുവൈത്തിൽനിന്ന് രാവിലെ 10.15ന് പുറപ്പെട്ട് 12ന് മദീനയിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. റമദാനോടനുബന്ധിച്ച് മേയ് 16 മുതൽ ജൂൺ ആറുവരെ ത്വാഇഫിലേക്ക് സർവിസ് പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.05ന് കുവൈത്തിൽനിന്ന് പുറപ്പെട്ട് 8.10ന് ത്വാഇഫിൽ എത്തുന്ന രീതിയിലാണ് ഇൗ സർവിസ്.
ത്വാഇഫിൽനിന്ന് ഒമ്പതിന് തിരിച്ച് കുവൈത്തിൽ 11ന് വിമാനമിറങ്ങും. മിഡിൽ ഇൗസ്റ്റ്, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലെ 23 കേന്ദ്രങ്ങളിലേക്ക് ജസീറ എയർവേസ് സർവിസ് നടത്തുന്നുണ്ട്. ഇക്കോണമി ക്ലാസിൽ 30 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും ബാഗേജ് അനുവദിക്കുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ ടെർമിനൽ അടുത്തമാസം തുറക്കുമെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.