കുവൈത്ത് സിറ്റി: ‘ക്ലീൻ ജലീബ്’ കാമ്പയിനിെൻറ ഭാഗമായി ജലീബ് അൽ ശുയൂഖിൽ നടത്തിയ പരിശോധനയിൽ 535 കടകൾ അടപ്പിച്ചു. സ്ഥിരമായി അടപ്പിക്കുന്നതിന് മുന്നോടിയായി 1000 കടകൾക്ക് മേൽ സ്റ്റിക്കറും സീലും പതിക്കുകയും ചെയ്തു. നിയമലംഘകരായ 175 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 76 പേരെ ഇതിനകം നാടുകടത്തി. 172 പേർക്കെതിരെ കേസെടുത്തു.
ജലീബ് അൽ ശുയൂഖ് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, നിയമലംഘന പ്രവർത്തനങ്ങൾ മുതലായവ തടയുന്നതിനും പ്രദേശം ശുദ്ധീകരിക്കുന്നതിനുമാണ് ‘ക്ലീൻ ജലീബ്’ എന്ന പേരിൽ കാമ്പയിൻ നടത്തുന്നത്. മൂന്നുമാസം കൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ജലീബിനെ മുക്തമാക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മൂന്നുമാസത്തിനകം 2700 അനധികൃത സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്തവിധം ഒഴിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം മേഖലയിൽനിന്ന് വ്യാപകമായ മാലിന്യം നീക്കി ശുചീകരിക്കുന്നുണ്ട്.
പലയിടത്തും കുന്നുകൂടിക്കിടക്കുന്ന നിർമാണ അവശിഷ്ടങ്ങളും പഴയ ടയറുകളും മറ്റു മാലിന്യങ്ങളും നീക്കാൻ മുനിസിപ്പാലിറ്റി കഠിനാധ്വാനം ചെയ്യുന്നുണ്ട്.
പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷൻ, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് മുനിസിപ്പാലിറ്റി പരിശോധന തുടരുന്നത്. പ്രധാനമായും അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്നതിനും തെരുവുകച്ചവടം അവസാനിപ്പിക്കുന്നതിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. കെട്ടിടങ്ങളോട് അനുബന്ധിച്ചുള്ള അനധികൃത നിർമാണങ്ങൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.