കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ രാജ്യം ശക്തമായി അപലപിച്ചു. ഈ ഗുരുതരമായ ആക്രമണങ്ങൾ മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ആക്രമണം ദുർബലപ്പെടുത്തുകയും അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിക്കുകയും ചെയ്യും.
ഈ ആക്രമണങ്ങൾ ഇറാന്റെ ആവർത്തിച്ചുള്ള ശത്രുതാപരമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. കുവൈത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനവും സുരക്ഷക്കും സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയുമാണിത്. അന്താരാഷ്ട്ര നിയമം, യു.എൻ ചാർട്ടർ, സുരക്ഷാ കൗൺസിൽ പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണ് ഇറാൻ നടപടി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ഇത് അപകടത്തിലാക്കും.
അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും അനുസൃതമായി, തങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും പരമാധികാരം നിലനിർത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
ഇന്ന് പുലർച്ചെയും കുവൈത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. ചെറിയ മറ്റു നാശനഷ്ടങ്ങളും ഉണ്ടായി. ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, പത്ത് ഡ്രോണുകൾ എന്നിവ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയതായും, വിജയകരമായി തടഞ്ഞതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.