കുവൈത്ത് സിറ്റി: ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീൻ ജനതക്കെതിരെ തുടർച്ചയായി ആക്രമണം നടത്തുന്നു. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ആക്രമണങ്ങളുടെ അപകടകരമായ വർധനയും ആവർത്തനവും പൂർണമായും എതിർക്കുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗൺസിലും അവരുടെ ഉത്തരവാദിത്തങ്ങൾ വഹിക്കണമെന്നും ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും ഫലസ്തീന് സംരക്ഷണം നൽകണമെന്നും മന്ത്രാലയം ഉണർത്തി. യു.എൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഫലസ്തീൻ ജനതക്ക് പൂർണ നിയമപരവും സിവിൽ പരിരക്ഷയും നൽകണമെന്നും സൂചിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ച ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചു സ്ത്രീകളും നാലുകുട്ടികളുമടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ഈ വർഷം തുടർച്ചയായി ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നൂറിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.