കുവൈത്ത് സിറ്റി: രാജ്യത്ത് കാലവസ്ഥയിൽ പ്രകടമായ മാറ്റം വരുന്നു. പൊതുവെ ഉയർന്ന താപനിലയിലേക്കു പ്രവേശിച്ച കാലവാസ്ഥ വരുന്ന ആഴ്ചയോടെ കൂടുതൽ ഉയരും. അടുത്ത ആഴ്ച പകൽ താപനില കുതിച്ചുയരുകയും രാത്രികൾ മിതമായ നിലയിലേക്ക് തണുക്കുകയും ചെയ്യുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. ചൂടുള്ള കാലാവസ്ഥക്കൊപ്പം ചിതറിയ മഴയും എത്തിയേക്കും. മഴക്കൊപ്പം ഇടിമിന്നലിനും പൊടിപടലങ്ങൾ ഇളക്കിവിടുന്ന കാറ്റിനും സാധ്യതയുണ്ട്. പകൽ ശരാശരി താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാം. രാത്രിയിൽ താപനിലയിൽ കുറവുണ്ടാകും. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മഴക്ക് സാധ്യത പറഞ്ഞിരുന്നുവെങ്കിലും രാജ്യത്ത് പരക്കെ എത്തിയില്ല. ചിലയിടത്ത് മഴ ചാറ്റൽ അനുഭവപ്പെട്ടു.
മേയ് അവസാനത്തോടെ മഴ സാധ്യതകൾ നീങ്ങുകയും ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കുകയും ചെയ്യും. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാജ്യത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. സെപ്റ്റംബറിൽ അന്തരീക്ഷ താപനില 45 ഡിഗ്രിയിൽ കൂടില്ല. ഒക്ടോബറിലും നവംബർ പകുതി വരെയും രാജ്യത്ത് മിത ശീതോഷ്ണ കാലാവസ്ഥയായിരിക്കും. നവംബറോടെ തണുപ്പ് കാലം ആരംഭിക്കും. ഡിസംബറിൽ കടുത്ത തണുപ്പിലേക്ക് രാജ്യം പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.