കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ബന്ധമുള്ള സംഘം പിടിയിൽ. അറസ്റ്റിലായ സംഘം രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താനും സംഘടനയിൽ ചേരുന്നതിന് വ്യക്തികളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
14 പൗരന്മാരും രണ്ട് ലബനീസ് പൗരന്മാരും അടങ്ങുന്നതാണ് പിടിയിലായ സംഘം. ഇവർ രാജ്യത്തിന്റെ പരമാധികാരം ലക്ഷ്യമിട്ട്, കുഴപ്പങ്ങൾ സൃഷ്ടിക്കാനും പൊതുക്രമം തകർക്കാനും സംഘടിത അട്ടിമറി പദ്ധതിക്കും ശ്രമിച്ചതായി അന്വേഷണങ്ങളിൽ കണ്ടെത്തി. ഇത് ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയും പൗരന്മാരുടെയും താമസക്കാരുടെയും രാജ്യത്തിന്റെ വിഭവങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
സംഘത്തിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും, ആയുധങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ , ഡ്രോണുകൾ, പതാകകളും ചിത്രങ്ങളും, ഭൂപടങ്ങൾ, മയക്കുമരുന്ന് വസ്തുക്കൾ, പണം, എന്നിവ പിടിച്ചെടുത്തു. പിടിയിലായവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലെബനനാൻ അപലപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലക്ഷ്യം വച്ചുള്ള ‘തീവ്രവാദ’ ഗൂഢാലോചനയെ ലെബനനാൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഈ പദ്ധതിയിൽ ലെബനാനിലെ ഹിസ്ബുള്ളയുടെ പങ്കാളിത്തത്തെയും അപലപിച്ചു.
ഹിസ്ബുള്ളയുടെ സൈനിക, സുരക്ഷാ പ്രവർത്തനങ്ങൾ നിരോധിച്ചു ലബനനാൻ സർക്കാർ പുറപ്പെടുവിച്ച തീരുമാനത്തെക്കുറിച്ച് മന്ത്രാലയം പ്രസ്താവനയിൽ പരാമർശിച്ചു. കഷ്ടപ്പാടുകളിലും പ്രതികൂല സാഹചര്യങ്ങളിലും ലെബനനൊപ്പം നിലകൊണ്ട കുവൈത്തിനോടുള്ള ലെബനാന്റെ പൂർണ ഐക്യദാർഢ്യവും അറിയിച്ചു.
പിന്തുണ അറിയിച്ചു ബഹ്‌റൈൻ
കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണ ശ്രമത്തെ ബഹ്‌റൈൻ അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തെയും ആഭ്യന്തര സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും വിശേഷിപ്പിച്ചു. കുവൈത്തിന്റെ സുരക്ഷ തകർക്കുക, ആഭ്യന്തര കലാപം സൃഷ്ടിക്കുക, പൊതുതാൽപ്പര്യങ്ങൾ തകർക്കുക, പൗരന്മാർക്കും താമസക്കാർക്കും ദേശീയ വിഭവങ്ങൾക്കും ഭീഷണി ഉയർത്തുക എന്നിവയാണ് ഗൂഢാലോചനയുടെ ലക്ഷ്യമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ സമഗ്രതയും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സ്വീകരിച്ച നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച ബഹ്റൈൻ പൂർണ ഐക്യദാർഢ്യവും വീണ്ടും ഉറപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെ സൂചിപ്പിച്ച ബഹ്‌റൈൻ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും ചൂണ്ടികാട്ടി. ഗൂഢാലോചന പരാജയപ്പെടുത്തുകയും ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘത്തെ തകർക്കുകയും ചെയ്ത കുവൈത്തള സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെയും മന്ത്രാലയം പ്രശംസിച്ചു. കുവൈത്തിന്റെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.