ഏപ്രിൽ 26ന് നടക്കുന്ന 18ാം ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നി വോട്ടു ചെയ്യാനൊരുങ്ങുകയാണ് കുവൈത്ത് മുൻ പ്രവാസിയായ സാം പൈനുംമൂട്. 1960ൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനിച്ച സാം പൈനുംമൂട് 1980ൽ 20ാം വയസ്സിലാണ് കുവൈത്തിലെത്തുന്നത്. 1980ൽ ഇടതു മുന്നണി സ്ഥാനാർഥിയായി കന്നി അങ്കത്തിനിറങ്ങിയ പ്രൊഫ. പി.ജെ. കുര്യനെ വിജയിപ്പിക്കാൻ വലിയ രൂപത്തിൽ പ്രവർത്തിച്ചെങ്കിലും അന്ന് സാമിന് വോട്ടു ചെയ്യാനായില്ല.
അക്കാലത്ത് 21 വയസ്സായിരുന്നു വോട്ടവകാശ പ്രായം. ഇതിനിടെയാണ് രാഷ്ട്രീയ പ്രവർത്തനം നിർത്തി കുവൈത്തിലേക്ക് വിമാനം കയറിയത്. തുടർന്ന്, നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനിടയിൽ ഒരിക്കലും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സാധിക്കാതെ പോയി. ആറുമാസം നാട്ടിൽ സ്ഥിര താമസം വേണം എന്ന നിബന്ധന ഉള്ളതിനാൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതായിരുന്നു പ്രധാന തടസ്സം.
നാലു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പല രൂപത്തിൽ മാറി. കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നില്ലെങ്കിലും എറ്റവും ഒടുക്കം തുടർച്ചയായ ഭരണം പിടിച്ചു ഇടതുപക്ഷ സർക്കാർ ചരിത്രത്തിന്റെ ഭാഗമായി. അപ്പോഴൊക്കെയും തന്റെ രാഷ്ട്രീയ യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താനാകാതെ സാം പ്രവാസം ജീവിച്ചു തീർത്തു. പ്രവാസ ലോകത്ത് സാംസ്കാരിക പ്രവർത്തനത്തിലും എഴുത്തിലും ശ്രദ്ധ നൽകി.
2022വരെ പ്രവാസ ജീവിതം നയിച്ച സാം പൈനുംമൂട് നാട്ടിലെത്തി ശ്രദ്ധാപൂർവം ചെയ്തത് വോട്ടർ പട്ടികയിൽ പേര് ചേർക്കലായിരുന്നു. മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും തുടരണമോ? എന്ന മൗലികമായ ചോദ്യം ഉയരുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം സംരക്ഷിക്കുന്നവരുടെ പക്ഷം ചേരുന്നതായും അവരുടെ വിജയത്തിനായി ഉത്സാഹിക്കുന്നതായും സാം വ്യക്തമാക്കുന്നു.
ഇത്തവണ കന്നിവോട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ്. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉറപ്പാക്കിയിട്ടുണ്ട്. തഴക്കര പഞ്ചായത്തിൽ ബൂത്ത് 30. വിദേശ ഇന്ത്യക്കാർ ലോകത്തിന്റെ ഏതു കോണിലായാലും വോട്ടവകാശം എന്ന മൗലികാവകാശത്തിന് അർഹരാണ്. അതിനെതിരെയുള്ള തടസ്സങ്ങൾ അവസാനിക്കണമെന്നും ആവശ്യപ്പെടുന്നു സാം പൈനുംമൂട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.