വ്യാഴാഴ്ച വിവിധ ഇടങ്ങളിലുണ്ടായ തീപിടിത്തം അഗ്നിശമന സംഘങ്ങൾ അണക്കുന്നു
കുവൈത്ത് സിറ്റി: താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകളും കൂടുന്നു. വ്യാഴാഴ്ച മൂന്നിടത്ത് തീപിടിത്തമുണ്ടായി. അംഘരയിലെ ഗോഡൗണിന് തീ പിടിച്ചതാണ് ആദ്യ സംഭവം. വ്യാഴാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
ടയറുകളും മരങ്ങളും സ്പോഞ്ചുകളും അടങ്ങിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. നാലു അഗ്നിശമനവാഹനങ്ങൾ ഇടപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആളപായമുണ്ടായില്ല. ക്യാപിറ്റൽ ഗവർണറേറ്റിലെ കമേഴ്സ്യൽ ടവറിലും വ്യാഴാഴ്ച തീപിടിത്തമുണ്ടായി.
സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് നഗരകേന്ദ്രങ്ങളിൽനിന്നും അൽ ഹിലാലിയിൽനിന്നുമുള്ള അഗ്നിശമനസേന ഉടൻ അപകടസ്ഥലത്തെത്തി തീ നിയന്ത്രിച്ചു. ജലീബ് അൽ ഷുയൂഖിൽ അറബ് വീടിന് തീപിടിച്ചതും അഗ്നിശമനസേനാംഗങ്ങൾ നിയന്ത്രിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഈ അപകടവും.
സുമൂദ്, അർദിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമനസേന അപകടസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ബുധനാഴ്ച ഫനൈറ്റീസ് ഏരിയയിൽ തീപിടിത്തത്തിൽ വീട്ടിൽ അകപ്പെട്ടവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. കനത്ത ചൂടുകാരണം തീപിടിത്ത സാധ്യതകൾ ഏറെയാണ്. ചൂടുകാറ്റുമൂലം തീപിടിച്ചാൽ എളുപ്പത്തിൽ പടരുകയും അണക്കാൻ പ്രയാസകരവുമാണ്.
ഫാക്ടറികൾ, വെയർഹൗസുകൾ, വ്യവസായിക സ്ഥാപനങ്ങൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയുടെ ഉടമസ്ഥരോട് സുരക്ഷ, അഗ്നി പ്രതിരോധ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ ഉണർത്തി. അടച്ചുപൂട്ടിയിടുന്ന കെട്ടിടങ്ങളിൽ ബാഹ്യ ഇടനാഴിക ളിൽ നിന്നുള്ള തടസ്സങ്ങൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. അഗ്നിശമന സംഘങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനും തീ നിയന്ത്രിക്കാനും കഴിയുന്നവിധത്തിലാകണം ക്രമീകരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.