കുവൈത്ത് സിറ്റി: രാജ്യത്തെ അംഗീകൃത ഡേ കെയർ സെൻററുകൾക്ക് വൈകുന്നേരങ്ങളിലും പ്രവർത്തിക്കുന്നതിന് അനുമതി.
സാമൂഹികക്ഷേമ-തൊഴിൽകാര്യമന്ത്രി ഹിന്ദ് അസ്സബീഹാണ് ഡേ കെയർ സെൻററുകളുമായി ബന്ധപ്പെട്ട 2014 ലെ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള ഉത്തരവ് ഇറക്കിയത്. ചെറിയ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി വ്യക്തികളോ സ്ഥാപനങ്ങളോ നിശ്ചിത സമയം കണക്കാക്കിയോ അല്ലാതെയോ നടത്തുന്ന ഡേ കെയർ സെൻററുകൾക്ക് ദിവസം മുഴുവൻ കുട്ടികളെ സ്വീകരിക്കാനുള്ള അനുമതിയാണ് നൽകിയത്. നിലവിൽ പകൽസമയങ്ങളിൽ മാത്രമാണ് ഡേ കെയർ സെൻററുകൾക്ക് കുട്ടികളെ സ്വീകരിക്കുന്നതിനുള്ള അനുമതിയുള്ളൂ. അതേസമയം, ഉത്തരവ് ഇറങ്ങിയെങ്കിലും ഒക്ടോബർ ഒന്നു മുതലാണ് പ്രാവർത്തികമാകുക. ഇതനുസരിച്ച് ഡേ കെയർ സെൻററുകളിൽ രാത്രിയിലും മധ്യവേനൽ അവധികളിലും കുട്ടികൾക്കുവേണ്ടിയുള്ള കലാ-വൈജ്ഞാനിക പരിപാടികൾ സംഘടിപ്പിക്കാം.
ബന്ധപ്പെട്ട സമിതിയുടെ നിബന്ധനകൾ പാലിച്ച് മധ്യവേനൽ അവധിയിൽ മാത്രമായി ഇത്തരം സെൻററുകൾ തുറന്നുപ്രവർത്തിക്കുന്നതിനും അനുമതി നൽകും. അതിനിടെ, അനുമതി ലഭിച്ച സ്ഥലങ്ങളിലല്ലാതെയും ഔദ്യോഗിക സമയത്തല്ലാതെയും ഡേ കെയർ സെൻററുകൾ പ്രവർത്തിക്കുന്നത് ഉത്തരവിൽ ശക്തമായി വിലക്കിയിട്ടുണ്ട്.
അതുപോലെ ഡേ കെയറുകളിൽ പുരുഷന്മാരെ ജോലിക്ക് വെക്കാനും ജോലിക്കാർ ഇവിടങ്ങളിൽ താമസിക്കാനും പാടില്ല.
എന്നാൽ, സെക്യൂരിറ്റി ജീവനക്കാർ ദിവസം മുഴുവൻ അവർക്ക് നിശ്ചയിച്ച ഇടങ്ങളിൽ ഉണ്ടായിരിക്കണം. രാജ്യത്തെ ഡേ കെയറുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. പരിശീലനം ലഭിക്കാത്തവർ നടത്തുന്ന സെൻററുകളിൽ കുട്ടികൾക്ക് മർദനമേൽക്കുന്നതടക്കമുള്ള പരാതികളാണ് രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മറ്റും ഉയർന്നത്. തുടർന്നാണ് ഈ വിഷയത്തിൽ മന്ത്രാലയത്തിെൻറ പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.