തീപിടിച്ച കണ്ടെയ്നർ
കുവൈത്ത് സിറ്റി: സാദ് അൽ അബ്ദുല്ലയില് കണ്ടെയ്നറിന് തീപിടിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറിലാണ് തീപിടിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കണ്ടെയ്നറിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.
താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ദിവസവും തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൂലൈ മൂന്നു വരെ 2,150 തീപിടിത്തമാണ് അഗ്നിശമനസേന കൈകാര്യം ചെയ്തത്. റെസിഡൻഷ്യൽ ഏരിയകളിൽ 697, മറ്റ് സ്ഥലങ്ങളിൽ 695, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ 262, കര- ഗതാഗത ഭാഗങ്ങളിൽ 496 എന്നിങ്ങനെ തീപിടിത്തങ്ങൾ ഉണ്ടായി.ജനങ്ങളോട് ജാഗ്രത പാലിക്കാനും പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്താനും അധികൃതർ ഉണർത്തി. വെയിലിൽ നിർത്തിയിടുന്ന വാഹനങ്ങളും ശ്രദ്ധിക്കണം. ഇവ തീപിടിക്കാൻ സാധ്യത ഏറെയാണ്. അടുത്തിടെ ഓടിക്കൊണ്ടിരിക്കുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചിരുന്നു. നിർത്തിയിട്ട ബസുകൾ അടക്കമുള്ളവക്ക് തീപിടിച്ച സംഭവവും ഉണ്ടായി. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കണം.
അതിനിടെ, ഈ മാസം 29 മുതൽ രാജ്യത്ത് മിർസാം സീസണിന് തുടക്കമാകും. വേനൽക്കാലത്തിന്റെ പുതിയ ഘട്ടമാണിത്. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.