സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷ
കുവൈത്ത് സിറ്റി: സ്നേഹ സന്ദേശമുയർത്തി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് തലേന്ന് പള്ളികളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് തിരുപ്പിറവിയുടെ സന്തോഷം പങ്കിട്ടും ആശംസ നേർന്നും മധുരം കൈമാറിയും വിശ്വാസികൾ സന്തോഷദിനത്തെ വരവേറ്റു.
മുൻ അമീറിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ദുഃഖാചരണം തുടരുന്നതിനാലും ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലും വലിയ രൂപത്തിലുള്ള ആഘോഷങ്ങൾ ഇത്തവണ ഉണ്ടായില്ല. ക്രിസ്ത്യൻ ദേവാലയങ്ങളിൽ ചടങ്ങുകൾ ചെറിയ രൂപത്തിലാണ് ആഘോഷിച്ചത്.
മാളുകളിലും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലും ആഘോഷങ്ങൾ ഉണ്ടായില്ല. പള്ളികളിലെ ചടങ്ങുകൾക്കു ശേഷം ക്രിസ്ത്യൻ കുടുംബങ്ങൾ സംഗീതവും കലാപരിപാടികളും മറ്റ് ഉത്സവ ആഘോഷങ്ങളും ഇല്ലാതെ വീടുകളിൽ ഒത്തുകൂടി.
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം തിരുപ്പിറവി ചടങ്ങ്
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്വത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ കൽക്കത്താ ഭദ്രാസനാധിപനും കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രസിഡന്റുമായ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
മഹാ ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സെന്റ് ബസേലിയോസ് ചാപ്പൽ, സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ.ഡോ.ബിജു ജോർജ്ജ് പാറയ്ക്കലും സഹവികാരി ഫാ. ലിജു കെ. പൊന്നച്ചനും നേതൃത്വം നൽകി. ഫാ.ഗീവർഗീസ് ജോൺ എൽദോപ്പെരുന്നാൾ ശുശ്രൂഷകൾക്ക് സഹകാർമ്മികത്വം വഹിച്ചു.
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ഉണ്ണിയേശുവിന്റെ തിരുപ്പിറവി കൊണ്ടാടി. നാഷണൽ ഇവാൻജലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന കുർബാനക്കും മറ്റു ശുശ്രുഷകൾക്കും ഫാ. സിജിൽ ജോസ് വിലങ്ങാൻപാറ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.