കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടുദിവസം ശക്തമായ മഴക്ക് സാധ്യത. ബുധനാഴ്ച വൈകുന്നേരം മുതൽ അസ്ഥിര കാലാവസ്ഥ രൂപപ്പെടുമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലോടുകൂടിയ മഴ വെള്ളിയാഴ്ച ഉച്ചവരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മഴക്കൊപ്പം ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴ ക്രമേണ കുറയുമെന്നാണ് സൂചന.
ചില പ്രദേശങ്ങളിൽ കനത്ത മഴക്കും സാധ്യതയുണ്ട്. ബുധനാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കും. വൈകുന്നേരത്തോടെ ഇടവിട്ട മഴയും മൂടൽമഞ്ഞും രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിങ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു.
വ്യാഴാഴ്ച രാത്രിയിലും അസ്ഥിരത കാലാവസ്ഥ തുടരും. മഴക്കൊപ്പം ഇടിമിന്നലുമുണ്ടാകും. മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് സജീവമാകും. കടൽ പ്രക്ഷുബ്ധമാകുകയും തിരമാലകൾ ഏഴടിക്ക് മുകളിൽ ഉയരുമെന്നും ദരാർ അൽ അലി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ദിവസങ്ങളായി ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. തിങ്കളാഴ്ച പകലും രാത്രിയും ഇടവിട്ട് മഴ ലഭിച്ചു. ചൊവ്വാഴ്ച തെളിഞ്ഞ അന്തരീക്ഷമായിരുന്നുവെങ്കിലും അന്തരീക്ഷം തണുപ്പുനിറഞ്ഞതായിരുന്നു.
മഴയത്ത് ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണം. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. വേഗതപരിധി പാലിച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും സുരക്ഷിതമായി വാഹനം ഓടിക്കണം.
അടിയന്തര സഹായ സംഘങ്ങൾക്ക് 112 എന്ന ഹോട്ട്ലൈൻ വഴി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.