കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് മുൻ സ്പീക്കർമാരായ മർസൂഖ് അൽ ഗാനിം, അഹമ്മദ് അൽ സാദൂൻ എന്നിവരുമായി
ചർച്ചയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് മുന്നോടിയായുള്ള ചർച്ചകൾക്ക് തുടക്കം. അടുത്ത ആഴ്ചയോടെ പുതിയ മന്ത്രിസഭ നിലവിൽ വരുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളുമായുള്ള ചർച്ചകൾ ആരംഭിച്ചു. തിങ്കളാഴ്ച ദേശീയ അസംബ്ലി മുൻ സ്പീക്കർമാരായ മർസൂഖ് അൽ ഗാനിം, അഹമ്മദ് അൽ സാദൂൻ എന്നിവരുമായി കിരീടാവകാശി ചർച്ച നടത്തി.
കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ്പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹുമായി കിരീടാവകാശി ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിൽ മുൻ പ്രധാനമന്ത്രിമാരുമായും ഭരണ നേതൃത്വവുമായും ചർച്ചകൾ നടത്തും. പുതിയ സർക്കാറിന്റെ വീക്ഷണവും ലക്ഷ്യവും പ്രവർത്തന രീതിയും എന്താകണമെന്ന് സംബന്ധിച്ചും വിശദ ചർച്ച നടത്തും. തുടർന്ന് അമീർ പ്രധാനമന്ത്രിയെ നിശ്ചയിക്കുകയും മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം നൽകുകയും ചെയ്യും. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തുടരുമെന്ന് സൂചനയുണ്ട്. മന്ത്രിസഭയിലും വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പുതിയ എം.പിമാരിൽനിന്ന് രണ്ടുപേരെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
ദേശീയ അസംബ്ലി ഫലം പുറത്തുവന്നതിന് പിറകെ ഈ മാസം ആറിനാണ് ഭരണഘടന ചട്ടങ്ങൾ പ്രകാരം മന്ത്രിസഭ രാജിവെച്ചത്. രാജി അംഗീകരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കാവൽ മന്ത്രിസഭയായി തുടരാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കുവൈത്ത് ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ രാജിവെക്കണം.
sപുതിയ എം.പിമാരിൽ നിന്ന് കുറഞ്ഞത് ഒരാളെയെങ്കിലും ഉൾപ്പെടുത്തി ശേഷം പുതിയ മന്ത്രിസഭ രൂപവത്കരിക്കണം. അതേസമയം, ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ഈ മാസം 20 നടക്കും. ഇതിന് മുമ്പ് മന്ത്രിസഭ രൂപവത്കരണം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.