കുവൈത്തിന് നേരെ ആക്രമണം; അപലപിച്ചു സംഘടനകളും ലോക രാഷ്ട്രങ്ങളും

കുവൈത്ത് സിറ്റി: കുവൈത്തിനെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു വിവിധ സംഘടനകളും ലോക രാഷ്ട്രങ്ങളും. ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിനും പ്രാദേശിക സുരക്ഷക്കും, സ്ഥിരതക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് വിവിധ രാഷ്ട്രങ്ങൾ ചൂണ്ടികാട്ടി. കുവൈത്തിന് പൂർണ ഐക്യദാർഢ്യവും സുരക്ഷ, സ്ഥിരത എന്നിവ നിലനിർത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രകടിപ്പിച്ചു.

ഡ്രോൺ- മിസൈൽ ആക്രമണങ്ങളെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) ശക്തമായി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിന്റെയും സുരക്ഷയുടെയും ലംഘനവും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണ് ആക്രമണങ്ങളെന്ന് ഒ.ഐ.സി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒ.ഐ.സി പൂർണ ഐക്യദാർഢ്യം അറിയിച്ചു.

ആക്രമണങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത് ശക്തമായി അപലപിച്ചു. കുവൈത്തിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആവർത്തിച്ചുള്ള നടപടികൾ മേഖലയിലെ സംഘർഷങ്ങൾ കുറക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുമെന്നും ചൂണ്ടികാട്ടി.

കുവൈത്തിനെതിരെ നടന്ന ആക്രമണത്തെ മുസ്ലീം വേൾഡ് ലീഗ് (എം.ഡബ്ല്യു.എൽ) ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണം മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതും സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുന്നതുമാണെന്ന് ലീഗ് സെക്രട്ടറി ജനറലും ഓർഗനൈസേഷൻ ഓഫ് മുസ്ലീം പണ്ഡിതരുടെ ചെയർമാനുമായ ഡോ. മുഹമ്മദ് അൽ ഇസ്സ ചൂണ്ടികാട്ടി.

ആക്രമണം നല്ല അയൽപക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പറഞ്ഞു. കുവൈത്തിന് ജി.സി.സിയുടെ പൂർണ ഐക്യദാർഢ്യവും പിന്തുണയും അദ്ദേഹം അറിയിച്ചു.

ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി നിരാകരിച്ചു. കുവൈത്തിനോടുള്ള രാജ്യത്തിന്റെ പൂർണ ഐക്യദാർഢ്യവും, സുരക്ഷ, സ്ഥിരത, പ്രദേശിക സമഗ്രത എന്നിവ നിലനിർത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും അറിയിച്ചു.

കുവൈത്തിന് പൂർണ ഐക്യദാർഢ്യവും, പിന്തുണയും ആവർത്തിച്ച ഖത്തർ അന്യായമായ ആക്രമണങ്ങളിൽ നിന്ന് മേഖലയെ ഒഴിവാക്കേണ്ടതിന്റെയും, സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം ചൂണ്ടികാട്ടി.

കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനവും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ് ആക്രമണങ്ങളെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ ബഹ്‌റൈനും അപലപിച്ചു.

മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ എല്ലാ പ്രവൃത്തികളെയും നിരാകരിക്കുന്നതായി ഇറാഖ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സംയമനം പാലിക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സംഭാഷണവും നയതന്ത്ര മാർഗങ്ങളും സ്വീകരിക്കാനും ഇറാഖ് ആവശ്യപ്പെട്ടു.

കുവൈത്തിന്റെയും അറബ് ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും തങ്ങളുടെയും ഭാഗമാണെന്ന് ഈജിപ്ത് വ്യക്തമാക്കി. കുവൈത്തിന് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും ഈജിപ്ത് അറിയിച്ചു.

Tags:    
News Summary - Attack on Kuwait: Organizations and global nations condemn the incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.